തിരുവനന്തപുരം: ഖുറാൻ പഠിക്കാൻ പോയ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി പോത്തൻകോട് കല്ലൂരില്‍ കുന്നുകാട് ദാറുസ്സലാം വീട്ടില്‍ അബ്ദുല്‍ ജബ്ബാറിനെ (61 വയസ്സ്) 56 വർഷം കഠിനതടവും 75000 രൂപ പിഴയും വിധിച്ചു.
പിഴത്തുക അടച്ചിലെങ്കില്‍ ഒരു വർഷവും ഏഴ് മാസം കൂടുതല്‍ കഠിന തടവും അനുഭവിക്കണമെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ വിധിച്ചു. പിഴത്തുക കുട്ടിക്ക് നല്‍കണം.
2020 ഒക്ടോബർ മാസത്തിനും 2021 ജനുവരിക്കും ഇടയ്ക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ കുട്ടി പ്രതിയുടെ വീട്ടില്‍ ഖുറാൻ പഠിക്കാൻ പോകുമായിരുന്നു. ആ സമയം മറ്റ് കുട്ടികളെ വീട്ടിലെ ഹാളില്‍ ഇരുത്തി എഴുതാൻ കൊടുത്തതിന് ശേഷം കുട്ടിയെ മാത്രം വീട്ടിലെ മറ്റൊരു മുറിയില്‍ വിളിച്ച് വരുത്തി നിരന്തരം പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷൻ കേസ്.
മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തിരുന്നു. കുട്ടി പലപ്പോഴും എതിർത്തെങ്കിലും പ്രതികൂട്ടാക്കിയില്ല. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ആരോടും വിവരം പറഞ്ഞില്ല.
ഒടുവില്‍ കുട്ടിയുടെ അനുജനെയും പ്രതിയുടെ വീട്ടില്‍ പഠിക്കാൻ കൊണ്ടു പോകണം എന്ന് വീട്ടുകാർ പറഞ്ഞപ്പോള്‍ കുട്ടി സമ്മതിച്ചില്ല. തുടർന്ന് വീട്ടുകാർ അനുജനെ കൂടെ കൊണ്ടുപോകാൻ നിർബന്ധിച്ചപ്പോള്‍ ആണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
പതിനൊന്നുകാരനെ നിരന്തരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു.
