കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി രമേശ് ചെന്നിത്തല. സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകം എന്ന് പരാതി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്തതിനെ തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്ന് രമേശ് ചെന്നിത്തല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതര വീഴ്ചയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
നിശബ്ദ പ്രചാരണ ദിവസവും വിട്ടൊഴിയാതെ പലയിടത്തും പരാതികളും വിവാദങ്ങളും തുടരുകയാണ്. വോട്ടിന് പണം നല്‍കിയെന്നും അപകീർത്തികരമായ പ്രചാരണം നടത്തുന്നെന്നുമാണ് വിവിധയിടങ്ങളില്‍ നിന്ന് ഉയർന്ന പരാതികള്‍. നിശബ്ദപ്രചാരണ ദിവസം എല്‍ഡിഎഫും എൻഡിഎയും ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നല്‍കി.
തിരുവനന്തപുരം നേമത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി എല്‍ഡിഎഫ് രംഗത്തെത്തി. മദ്യം ഒഴുക്കി വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അനങ്ങുന്നില്ലെന്നും വിമർശനം. തിരുവനന്തപുരം അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ശിവകുമാറിനെതിരെ അപകീർത്തികരമായി അച്ചടിച്ച പോസ്റ്ററുകള്‍ സിപിഐഎം പ്രാദേശിക നേതാക്കളുടെ വീടുകളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
ഇതിനിടെ വർഗീയ പരാമർശങ്ങള്‍ നടത്തി മത്സ്യത്തൊഴിലാളികളെ അപമാനിച്ചെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രസ്ഥാനാർഥി ജി സുധാകരനെതിരെ പരാതി ഉയർന്നു. മത്സ്യത്തൊഴിലാളി യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് പൊലീസില്‍ പരാതി നല്‍കിയത്.
