തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.
ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച്, ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനില്‍ക്കുന്നത്.
മറ്റെല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്. വരും ദിവസങ്ങളിലും എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് നിലനില്‍ക്കുന്നത്. പ്രത്യേക മഴ മുന്നറിയിപ്പ് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല.
കേരള – കർണാടക- ലക്ഷദീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
സോമാലിയൻ തീരം, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടല്‍, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ – വടക്ക് പടിഞ്ഞാറൻ അറബിക്കടല്‍,വടക്ക് കിഴക്കൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാല്‍ മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ മത്സ്യബന്ധനം പൂർണമായും ഒഴിവാക്കേണ്ടതാണ്.
