രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാളെ തുടങ്ങും ; മണിപ്പൂര്‍ തൗബലിലെ യുദ്ധസ്മാരകത്തിന് സമീപത്തുനിന്നാണ് യാത്ര ആരംഭിക്കുക.

 

ന്യൂഡൽഹി : ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നാളെ മണിപ്പൂരില്‍ തുടക്കം. ഇൻഡ്യാ മുന്നണി നേതാക്കള്‍ ഇന്ന് ഓണ്‍ലൈനില്‍ യോഗം ചേരും. ഇംഫാലിലെ പാലസ് ഗ്രൗണ്ട് യാത്രയുടെ ഉദ്ഘാടനത്തിന് അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തൗബലിലെ യുദ്ധസ്മാരകത്തിലേക്ക് ഉദ്ഘാടന വേദി മാറ്റിയത്. മണിപ്പൂര്‍ പി.സി.സിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്.

 

നേതാക്കള്‍ ഇന്ന് മണിപ്പൂരിലെത്തും. ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവും ഇന്ന് വിലയിരുത്തും. നാലുപേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കനത്ത പൊലീസ് കാവലിലാണ് മണിപ്പൂര്‍. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയ്ക്കിടെ സുരക്ഷാപ്രശ്നങ്ങളുണ്ടാകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുമുണ്ട്.അതേസമയം, സീറ്റ് ധാരണയിലെ ആശയക്കുഴപ്പം പരിഹരിക്കുകയാകും ഇന്നു ചേരുന്ന ഇൻഡ്യാ മുന്നണി യോഗത്തിലെ പ്രധാന അജണ്ട.

 

നാളെ ആരംഭിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് മുന്നണി നേതാക്കളെ കോണ്‍ഗ്രസ് ക്ഷണിക്കുകയും ചെയ്യും. യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്‍കാമെന്ന് പറഞ്ഞ മമത മൂന്നാക്കി വര്‍ധിപ്പിച്ചിരുന്നു.