റോഡില്‍ നിന്നാണോടാ കാര്യം പറയുന്നത്; പത്തനംതിട്ടയിൽ കാര്‍ യാത്രികന് വഴി പറഞ്ഞുകൊടുത്ത യുവാവിന് ക്രൂരമര്‍ദ്ദനം; പ്രതി പിടിയില്‍

പത്തനംതിട്ട: കാര്‍ യാത്രികന് റോഡരികില്‍ നിന്ന് വഴി പറഞ്ഞു കൊടുത്തു കൊണ്ടിരുന്ന ചെറുപ്പക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച്‌ പരുക്കേല്പിച്ച ശേഷം കടന്നു കളഞ്ഞ കേസില്‍ പ്രതി അറസ്റ്റിലായി.

കൊടുമണ്‍ ഇടത്തിട്ട മണ്ണില്‍വടക്കേതില്‍ വീട്ടില്‍ എം.എസ്. മിഥുനെയാ(38)ണ് കൊടുമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒമ്പതിന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇടത്തിട്ടയില്‍ വച്ച്‌ ചന്ദനപ്പള്ളിയില്‍ നിന്നും വന്ന കാര്‍ യാത്രികന് കൊടുമണ്‍ ഭാഗത്തേക്ക് പോകാനുളള വഴി പറഞ്ഞു കൊടുത്ത് കൊണ്ട് നില്‍ക്കുമ്പോഴാണ് സംഭവം.

വഴി പറഞ്ഞു കൊടുത്തു കൊണ്ടിരുന്ന കാറിന് പിന്നാലെ ഇന്നോവ കാറില്‍ വന്ന മിഥുന്‍ റോഡില്‍ നിന്നാണോടാ കാര്യം പറയുന്നത് എന്നാക്രോശിച്ച്‌ ചീത്തവിളിച്ച്‌ കൊണ്ട് കാറില്‍ നിന്നിറങ്ങി. തുടര്‍ന്നായിരുന്നു മര്‍ദനം. കൈ കൊണ്ട് മുഖത്ത് അടിച്ചു. അടി കൊണ്ട യുവാവ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിലേക്ക് മറിഞ്ഞു വീണു.

വീണു കിടന്ന യുവാവിന്റെ നെഞ്ചിലും വയറ്റത്തും ചവിട്ടുകയും കൈയിലിരുന്ന ചാവി വെച്ച്‌ കഴുത്തിനു കുത്തുകയും ചെയ്തു.