ചെന്നൈ: തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ ഒളിയമ്പുമായി നടൻ പ്രകാശ് രാജ്.
നടന് വേണ്ടി വിസില്‍ അടിക്കാം. പക്ഷേ നാട് വിട്ടുകൊടുക്കാനാകില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. ജനങ്ങളുടെ സ്നേഹം ദുരുപയോഗം ചെയ്യരുത്. സിനിമയില്‍ മുഖ്യമന്ത്രി ആയി അഭിനയിക്കാം. രാഷ്ട്രീയം അതല്ല.
ഇത്രയും നാള്‍ തമിഴ്നാടിനായി എന്തു ചെയ്തു? ഭാഷ-വംശീയ പ്രശ്നങ്ങളില്‍ പ്രതികരിച്ചിട്ടുണ്ടോ? രാജ്യം നേരിടുന്ന അപകടങ്ങള്‍ അറിയാമോ? സിനിമ മോഡലും അടിമ മോഡലും വേണോയെന്ന് തമിഴ്നാട് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിജയ് ക്രിസ്ത്യാനിയാണോ എന്ന ചോദ്യവുമായി ഡിഎംകെ രംഗത്ത് വന്നിട്ടുണ്ട്. വിജയ് എപ്പോഴാണ് ജോസഫ് വിജയ് ആയതെന്ന് തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ വിജയ്‍യുടെ എതിരാളി ആയ ഡിഎംകെ എംഎല്‍എ ഇനിഗോ ഇറുദയരാജ് ചോദിച്ചു.
ബിജെപിക്ക് പിന്നാലെയാണ് വിജയ്‍യുടെ ക്രിസ്ത്യൻ സ്വത്വം ഡിഎംകെ ചോദ്യം ചെയ്യുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ ഉപദ്രവിക്കപ്പെട്ടപ്പോള്‍ വിജയ് പ്രതികരിച്ചില്ലെന്നും ക്രിസ്ത്യൻ വോട്ടുകള്‍ ഡിഎംകെയ്ക്ക് തന്നെ ലഭിക്കുമെന്നുമാണ് ഡിഎംകെ നേതാക്കള്‍ പറയുന്നത്.
