കൊച്ചി : കേസുകളില്‍ അകപ്പെട്ട വാഹനങ്ങളാല്‍ പൊലീസ് സ്റ്റേഷൻ വളപ്പിൽ നിറഞ്ഞുകവിഞ്ഞു. തുടർന്ന് പൊതുനിരത്തിലും നിര്‍ത്തുന്നത് ഗതാഗത തടസ്സത്തിനു കാരണമാവുകയാണ്. തൃക്കാക്കരയിലെ പൊലീസ് സ്റ്റേഷനുകളില്‍ വ്യത്യസ്ത കേസുകളിലായി പിടികൂടി ഇനിയും ഉടമകള്‍ക്ക് വിട്ടുനല്‍കാത്തത് 200ലധികം വാഹനങ്ങളാണ്.
ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍, ലോറികള്‍ എന്നിവ കൂട്ടത്തിലുണ്ട്. ഇവയെല്ലാം മഴയും വെയിലുമേറ്റ് നശിക്കുകയാണ്. തൃക്കാക്കര നഗരസഭ ബി.എം.ബി.സി നിലവാരത്തില്‍ ടാറിങ് നടത്തിയ റോഡിന്റെ അരകിലോ മീറ്ററോളം ഭാഗമാണ് പൊലീസ് പിടികൂടുന്ന കാറും ലോറിയും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിര്‍ത്താൻ ഉപയോഗിക്കുന്നത്. തൃക്കാക്കര നഗരസഭ ഓഫിസിന് മുന്നില്‍നിന്ന് ആരംഭിക്കുന്ന റോഡ് പൊലീസ് സ്റ്റേഷന് മുന്നിലൂടെയാണ് കടന്നുപോകുന്നത്.
വിവിധ കേസുകളില്‍പ്പെട്ട് വരുന്ന നാല് ചക്രവാഹനങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതായതോടെയാണ് പൊലീസുകാര്‍ സ്റ്റേഷന് മുന്നിലെ റോഡില്‍ വണ്ടിയിടാൻ തുടങ്ങിയത്. കാലങ്ങളായി ആര്‍ക്കും വേണ്ടാതെ കിടക്കുന്ന ഈ വാഹനങ്ങള്‍ ഏത് കേസില്‍പെട്ട തൊണ്ടി മുതലാണെന്ന് കണ്ടെത്തുക പോലും പ്രയാസമാണ്. കാക്കനാട് ജങ്ഷൻ ഗതാഗതക്കുരുക്കില്‍ വലയുമ്ബോള്‍ വാഹന യാത്രികര്‍ കൂടുതലായി ഉപയോഗിക്കുന്നത് പൊലീസ് സ്റ്റേഷന് മുന്നിലൂടെയുള്ള ഈ വഴിയാണ്.
ദിനംപ്രതി കേസില്‍ പെട്ട വാഹനങ്ങള്‍ കൂടുതലായി റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം ഈ റോഡിലും വൻ ഗതാഗതക്കുരുക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കേസ് കാലാവധി പൂര്‍ത്തിയാക്കി തിരികെ ഉടമസ്ഥര്‍ക്ക് കിട്ടുമ്ബോഴേക്കും ഭൂരിഭാഗം വാഹനങ്ങളും നിരത്തിലിറക്കാൻ കഴിയാത്ത പരുവത്തില്‍ ആയിട്ടുണ്ടാകും.
