വധശ്രമ കേസ് ഒതുക്കിത്തീര്‍ക്കാൻ 10,000 രൂപ കൈക്കൂലി; ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ എസ്.ഐയ്ക്ക് സസ്പെൻഷൻ

ഇടുക്കി: വധശ്രമ കേസ് ഒതുക്കിത്തീര്‍ക്കാൻ കൈക്കൂലി വാങ്ങിയ എസ്.ഐയ്ക്ക് സസ്പെൻഷൻ.

ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.ഐ. നസീറിനെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യ സസ്പെൻഡ് ചെയ്തത്. ഇയാള്‍ വധശ്രമ കേസിലെ പ്രതിയുടെ ബന്ധുക്കളില്‍ നിന്നും 10,000 രൂപ ആണ് കൈക്കൂലി വാങ്ങിയത്.

ഉപ്പുതറ പൊലീസ് സ്റ്റേഷനില്‍ മുൻപ് ഉണ്ടായിരുന്ന സി.ഐ. സ്ഥലം മാറിപ്പോയ ഒഴിവിലാണ് കട്ടപ്പന എസ്.ഐ. ആയിരുന്ന കെ. നസീറിന് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ താര്‍ക്കാലിക ചുമത ലഭിച്ചത്. ഈ സമയത്താണ് എസ്‌ഐ കൈക്കൂലി വാങ്ങിയതും വിവരം പുറത്തറിഞ്ഞതോടെ സസ്പെൻഷൻ ലഭിക്കുന്നതും.

പ്രതിയുടെ ബന്ധുക്കള്‍ താമസ സ്ഥലത്തെത്തിയാണ് എസ്‌ഐക്ക് പണം കൈമാറിയത്. കഴിഞ്ഞ 13ന് വൈകിട്ട് മേരികുളം ടൗണിനു സമീപം വാഹനത്തില്‍ മദ്യപിച്ചു കൊണ്ടിരുന്നത് സംഭവങ്ങളുടെ തുടക്കം. മദ്യാപനം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും രണ്ടു പേര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് സമീപവാസിയായ വീട്ടുടമസ്ഥന് എതിരെ പൊലീസ് കേസെടുത്തു.
അന്വേഷണത്തില്‍ അനുകൂലമായ റിപ്പോര്‍ട്ട് നല്‍കണമെന്ന ആവശ്യവുമായി പ്രതിയുടെ ബന്ധുക്കള്‍ 16 ന് സ്റ്റേഷനില്‍ എത്തി എസ്.ഐ.യെ സമീപിച്ചു.

തുടര്‍ന്ന് എസ്‌ഐ ഇവരോട് തന്‍റെ താമസ സ്ഥലത്തു എത്താൻ നിര്‍ദ്ദേശിക്കുകയും അവിടെ വച്ച്‌ 10000 രൂപ വാങ്ങുകയും ചെയ്തു. പിറ്റേന്ന് പ്രതി കീഴടങ്ങി റിമാൻഡിലാകുകയും ചെയ്തു. എന്നാല്‍ കൈക്കൂലി നല്‍കിയ വിവരം പ്രതിയുടെ ബന്ധുക്കളില്‍ നിന്നു തന്നെ ചോര്‍ന്നു.

വിവരം നാട്ടില്‍ പരസ്യമായതോടെ രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കട്ടപ്പന ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് തേടി . ഡി.വൈ.എസ്പിയുടെ അന്വേഷണത്തില്‍ എസ്.ഐ. കൈക്കൂലി വാങ്ങിയെന്നു കണ്ടെത്തി.

ഇതു വ്യക്തമാക്കി നല്‍കിയ റിപ്പോര്‍ട്ടിലാണ് ബുധനാഴ്ച എസ്.ഐ.യെ സസ്പൻഡു ചെയ്തു കൊണ്ട് ഉത്തരവിറങ്ങിയത്. ഉപ്പുതറ സി.ഐ. സ്ഥലം മാറിപ്പോയ ഒഴിവിലാണ് കട്ടപ്പന എസ്.ഐ. ആയിരുന്ന നസീര്‍ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ താര്‍ക്കാലിക ചുമതലയില്‍ ഉപ്പുതറ സ്റ്റേഷനില്‍ എത്തിയത്.