നവജാതശിശുവിനെ നാലര ലക്ഷത്തിന് വിറ്റു; അച്ഛനും നാല് വനിതാ ഇടനിലക്കാരും പിടിയില്‍; അമ്മയെയും അറസ്റ്റ് ചെയ്യും

തഞ്ചാവൂർ: തമിഴ്നാട്ടില്‍ നവജാതശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റ അച്ഛനും നാല് വനിതാ ബ്രോക്കർമാരും അറസ്റ്റില്‍.

ഈറോഡ് സ്വദേശി സന്തോഷ് കുമാർ (28), ആർ സെല്‍വി (47), എ സിദ്ദിക ബാനു (44), എസ് രാധ (39), ജി രേവതി (35) എന്നിവരാണ് അറസ്റ്റിലായത്. പണത്തെ ചൊല്ലി കുഞ്ഞിന്‍റെ അമ്മയും അച്ഛനും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സംഭവം പുറത്തുവന്നത്.

തഞ്ചാവൂർ സ്വദേശിയായ യുവതിയാണ് ഈറോഡിലുള്ള ആണ്‍സുഹൃത്തായ സന്തോഷില്‍ നിന്ന് ഗർഭിണിയായത്. ഭർത്താവുമായി പിണങ്ങി കഴിയുന്നതിനിടെയായിരുന്നു സംഭവം. ഗർഭഛിദ്രത്തിനായി പല ആശുപത്രികളെ സമീപിച്ചെങ്കിലും നടന്നില്ല.

വീട്ടുകാർ വിഷയം അറിയാതിരിക്കാൻ സുഹൃത്തായ സെല്‍വിയുടെ വീട്ടിലേക്ക് യുവതി താമസം മാറി. ഈറോഡിലെ സർക്കാർ ആശുപത്രിയില്‍ സെപ്റ്റംബർ അവസാനം പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അപ്പോഴേക്കും നാഗർകോവില്‍ സ്വദേശികളായ ദമ്പതികള്‍ക്ക് കുഞ്ഞിനെ വില്‍ക്കാൻ ധാരണയായിരുന്നു.

മക്കളില്ലാത്ത ദമ്പതികളില്‍ നിന്ന് നാലരക്ഷം രൂപ വാങ്ങിയ ശേഷം കഴിഞ്ഞ മാസം 30ന് കുഞ്ഞിനെ കൈമാറി. ജനിച്ച്‌ 40 ദിവസമായപ്പോഴാണ് കുഞ്ഞിനെ കൈമാറിയത്. സെല്‍വി, സിദ്ദിക ബാനു, രാധ, രേവതി എന്നീ സ്ത്രീകളാണ് ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയത്.