പാലക്കാട്: നെന്മാറയിൽ പതിനാറുകാരനെ എസ്.ഐ മർദ്ദിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മട്ടിൽ അന്വേഷണ റിപ്പോർട്ട്. പതിനാറുകാരന് മർദ്ദനമേറ്റിട്ടില്ലെന്നാണ് ആലത്തൂർ ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കഞ്ചാവ് വിൽപ്പനക്കാരെയും ഇടപാടുകാരെയും തേടിയാണ് എസ്.ഐ എത്തിയതെന്നും വിദ്യാർത്ഥി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പ്രാഥമിക പരിശോധന നടത്തുക മാത്രമാണുണ്ടായത് എന്ന മട്ടിലാണ് വിശദീകരണം. എസ്.ഐയും ജീപ്പിലുണ്ടായിരുന്ന പോലീസുകാരും സമാനമായ മൊഴിയാണ് നൽകിയിട്ടുള്ളത്.
എന്നാൽ, മർദ്ദനമേറ്റു എന്ന നിലപാടിൽ തന്നെയാണ് പതിനാറുകാരനും കുടുംബവുമുള്ളത്. ഉന്നത അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നാണ് വിദ്യാർത്ഥിയുടെ ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
