കോട്ടയം: കോട്ടയത്തെ പല ഭാഗങ്ങളിലേയും കടവുകളും പുഴകളും ഇന്ന് നീർനായകളുടെ വിഹാരകേന്ദ്രമാണ്. തോട്ടിലേക്കോ, ആറിലേയ്ക്കോ ഇറങ്ങിയാൽ കടി ഉറപ്പാണ്.
ഇതോടെ, തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഭീതിയോടെയാണ് കഴിയുന്നത്. വേനൽക്കാലമായാൽ തുണിയലക്കാനും കുളിക്കാനുമൊക്കെ എവിടെ പോകുമെന്നാണ് മീനച്ചിലാറിന്റെ കരയില്‍ താമസിക്കുന്നവരുടെ ചോദ്യം.
കരയിൽ തെരുവുനായ ശല്യമാണെങ്കിൽ ആറുകളിൽ നീർനായ ശല്യമാണ് രൂക്ഷമാവുന്നത്. ജില്ലയിലെ പുഴകളില്‍ കുളിക്കാനിറങ്ങുന്നവരെയും തുണിയലക്കാൻ എത്തുന്നവരെയെല്ലാം നീർനായ ആക്രമിക്കുന്ന സംഭവം പതിവായിരിക്കുകയാണ്. മണിമല, പമ്പ, മീനച്ചില്‍ നദികളിലും വേനനാട്ട് കായലിലും തോടുകളിലും നീർനായകള്‍ ഏറെയുണ്ട്. എന്നാൽ മീനച്ചിലാറ്റിലാണ് ശല്യം കൂടുതല്‍. പാറമ്പുഴ മുതല്‍ പടിഞ്ഞാറേയ്ക്കുള്ള ഭാഗത്ത് ഇവയുടെ ശല്യം രൂക്ഷമാണ്.
മത്സ്യതൊഴിലാളികളും ദുരിതത്തില്‍ചെറുതോടുകളിലും കായലിനോട് ചേർന്നുള്ള പ്രദേശങ്ങളിലുമെല്ലാം നീർനായയുടെ സാന്നിദ്ധ്യമുണ്ടാകുന്നതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വെള്ളത്തില്‍ മറഞ്ഞിരിക്കുകയും മനുഷ്യരോ നാല്‍ക്കാലികളോ വെള്ളത്തില്‍ ഇറങ്ങിയാല്‍ കൂട്ടത്തോടെ ആക്രമിക്കുകയുമാണ് പതിവ്. വെള്ളത്തിനടിയിലൂടെ വന്നും ആക്രമിക്കുന്നതായി ജനങ്ങള്‍ പറയുന്നു.
നീർനായ ശല്യം വർദ്ധിക്കുന്ന സാഹര്യത്തില്‍ ഇവയുടെ കണക്കെടുപ്പിന് ഒരുങ്ങുകയാണ് അധികൃതർ. ട്രോപ്പിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയൻസ്, വനംവകുപ്പ്, ജലവിഭവ വികസന വിനിയോഗ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് കണക്കെടുപ്പ് നടക്കുക. നീർനായ ആക്രമണം നടന്ന സ്ഥലങ്ങള്‍, പരിക്കേറ്റവർ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കഴിഞ്ഞയാഴ്ച കണക്കെടുപ്പ് നടത്താൻ നിശ്‌യിച്ചിരുന്നു. എന്നാല്‍, പുഴയിലെ വെള്ളം ഉയർന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം അവസാനത്തേയ്ക്ക് മാറ്റി.
