വിശന്നിട്ടാണ് സാറേ ഇങ്ങനെ ചെയ്തത്, രാവിലെ ഒരു കട്ടന്‍ ചായ മാത്രമാണ് കുടിച്ചത്; കള്ളനെന്ന് കരുതി പിടികൂടിയ യുവാവിന്റെ കഥയിൽ മനസ്സലിഞ്ഞ് പോലീസ്; സ്റ്റേഷന്‍ മെസിലുണ്ടായിരുന്ന ഭക്ഷണം നല്‍കി, പോലീസ് ജീപ്പില്‍ യുവാവിനെ വീട്ടിലെത്തിച്ചു

കാസര്‍കോട്: കള്ളനെന്ന് കരുതി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. യാഥാർത്ഥ്യം മനസ്സിലാക്കിയയപ്പോൾ പോലീസിന് പോലും ദയ തോന്നി.കാസര്‍കോടാണ് സംഭവം നടന്നത്.

എടത്തോടുള്ള ഒരു വീടിന്റെ സമീപം കഴിഞ്ഞ ദിവസമാണ് 27കാരന്‍ എത്തിയത്. ഷര്‍ട്ടിടാതെ കോഴിക്കൂടിന് സമീപം കടന്നുപോകുന്ന ഇയാളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. തുടര്‍ന്നാണ് കള്ളനാണെന്ന് കരുതി ഇയാളെ നാട്ടുകാര്‍ പിടികൂടി വെള്ളരിക്കുണ്ട് പോലീസില്‍ വിവരമറിയിച്ചത്.

പോലീസെത്തി യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിശന്നിട്ടാണ് സാറേ ഇത് ചെയ്തതെന്നായിരുന്നു യുവാവ് പോലീസിനോട് പറഞ്ഞത്. രാവിലെ ഒരു കട്ടന്‍ ചായ മാത്രമാണ് കുടിച്ചത്. കോഴിയെ വിറ്റു കിട്ടുന്ന പണം കൊണ്ട് വയറുനിറയെ ഭക്ഷണം കഴിക്കുക മാത്രമായിരുന്നു യുവാവിന്റെ ആഗ്രഹമെന്ന് പോലീസ് മനസിലാക്കി.

രാജപുരം പൂടക്കല്ലില്‍ താമസിക്കുന്ന യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. രാവിലെ വീട്ടില്‍ നിന്നിറങ്ങി 18 കിലോമീറ്ററോളം നടന്നാണ് എടത്തോട് എത്തിയതെന്നും യുവാവ് പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷന്‍ മെസിലുണ്ടായിരുന്ന ഭക്ഷണം നല്‍കിയാണ് പോലീസ് യുവാവിനെ വിട്ടത്. രാത്രി പോലീസ് ജീപ്പില്‍ യുവാവിനെ വീട്ടിലെത്തിച്ചു.