സ്വന്തം ലേഖിക
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍.
അന്വേഷണത്തില്‍ പൊലീസിന്റെ അലംഭാവം തെളിവുകള്‍ നഷ്ടപെടാൻ കാരണമായെന്നാണ് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് കുട്ടിയെ വിളിപ്പിച്ചത് സൗകര്യപ്രദമായ സമയത്തല്ലെന്നും എറണാകുളം പറവൂര്‍ പൊലീസിനെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ബന്ധുവായ ഒരാള്‍ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് മാതാപിതാക്കള്‍ നോര്‍ത്ത് പറവൂര്‍ പൊലീസിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കുറ്റപത്രത്തില്‍ കൃത്രിമം കാണിച്ചെന്നാണ് പ്രധാന പരാതി.
കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് കാണിച്ചു കൊടുത്തെന്നും കുട്ടി തിരിച്ചറിഞ്ഞെന്നും കുറ്റപത്രത്തില്‍ രേഖപെടുത്തിയിട്ടുണ്ട്.എന്നാല്‍ കുട്ടി ഫോണ്‍ കാണുകയോ തിരിച്ചറിയുകയോ ചെയ്തിട്ടില്ല. കുറ്റകൃത്യം നടന്ന സ്ഥലം കുട്ടി പറഞ്ഞതില്‍ മാറ്റം വരുത്തിയാണ് രേഖപെടുത്തിയത്.
