ഓണാഘോഷത്തിനിടെ സ്‌കൂളിന് സമീപത്തുള്ള കുളത്തിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥി കാല്‍ വഴുതി കുളത്തില്‍ വീണ് മരിച്ചു; സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല; ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത് വൈകീട്ട് അഞ്ചുമണിയോടെ

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍ ഓണാഘോഷത്തിന് എത്തിയ വിദ്യാര്‍ത്ഥി കാല്‍ വഴുതി കുളത്തില്‍ വീണ് മരിച്ചു. കാട്ടൂര്‍ പോംപെ സെന്റ് മേരീസ് സ്‌കൂളില്‍ പ്ലസ് വണിന് പഠിക്കുന്ന കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാര്‍ത്ഥന്റെ മകന്‍ നിഖില്‍ (16) ആണ് കുളത്തില്‍ വീണ് മരിച്ചത്.

സ്‌കൂളില്‍ ഓണഘോഷമായിരുന്നു വെള്ളിയാഴ്ച്ച. ഇതിനിടെയാണ് സ്‌കൂളിന് സമീപത്തുള്ള കുളത്തിലേയ്ക്ക് നിഖിലും സഹപാഠികളും കുളിക്കാന്‍ പോയത്. നീന്തലറിയാത്ത നിഖില്‍ കരയ്ക്ക് ഇരിക്കുകയായിരുന്നു. ഇതിനിടെ കാല്‍ വഴുതി നിഖില്‍ കുളത്തിലേയ്ക്ക് വീഴുകയായിരുന്നു.

രക്ഷപെടുത്താന്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചുവെങ്കില്ലും സാധിച്ചില്ല. വലിയ വലിപ്പവും ആഴവും ഉള്ളതാണ് കുളം. ഉടന്‍ തന്നെ ഇരിങ്ങാലക്കുട ഫയർ ഫോഴ്സിലും കാട്ടൂര്‍ പോലീസിലും വിവരം അറിയിക്കുകയും ഇവര്‍ എത്തി ഏറെ നേരം തിരച്ചില്‍ നടത്തിയതിനൊടുവിൽ ഉച്ചതിരിഞ്ഞ് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.