ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന് അടക്കം സുരക്ഷാ ജീവനക്കാര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്.
നരഹത്യാക്കുറ്റം ചുമത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വധശ്രമക്കുറ്റം ചുമത്തിയിരിക്കുന്നത്.
കേസില്‍ പ്രതികളായ അഞ്ച് പേരെയും കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഗണ്മാന് അനില്‍കുമാര്‍, പൊലീസുകാരായ എസ് സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയായിരുന്നു സസ്പെന്‍ഡ് ചെയ്തത്. ഗുരുതരമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ശക്തമായ വകുപ്പുതല നടപടി വേണമെന്നും എസ്ഐടി ശുപാര്‍ശ ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ നടപടി.
വിഐപി സുരക്ഷയുടെ ഭാഗമായി ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് തങ്ങള്‍ നടത്തിയതെന്നായിരുന്നു ഉദ്യോഗസ്ഥര്‍ ജാമ്യാപേക്ഷയില്‍ വാദിച്ചത്. കേസിന് പിന്നില്‍ രാഷ്ട്രീയ- വ്യക്തി വിരോധമാണെന്നും ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചടുക്കുകയും വാഹനത്തില്‍ ഇടിക്കുകയും ചെയ്തു. ഇസഡ് പ്ലസ് സുരക്ഷയുളള മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് ഇടപെട്ടത്. നടന്നത് ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് എന്നും ജാമ്യഹര്‍ജിയില്‍ പ്രതികള്‍ വാദിച്ചിരുന്നു.
