പത്തനംതിട്ട പീഡനം; വാട്സാപ്പില്‍ കിട്ടിയ ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയുടെ നഗ്ന വീഡിയോയും; വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡനം; സ്വകാര്യ ബസില്‍ വെച്ച്‌ പോലും പെണ്‍കുട്ടി ലൈംഗികാതിക്രമം നേരിട്ടു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായിക താരമായ പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

സ്വകാര്യ ബസുകളില്‍ വെച്ച്‌ പോലും പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളില്‍ നിന്ന് പലരും അശ്ലീല ദൃശ്യങ്ങള്‍ അയച്ചു.

വാട്സാപ്പില്‍ കിട്ടിയ ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയുടെ നഗ്ന വീഡിയോയും ഉണ്ടായിരുന്നുവെന്നും ഇത് ഉപയോഗിച്ച്‌ കൂടുതല്‍ പേര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാൻ അറിയില്ല. ഇതിനാല്‍ തന്നെ അച്ഛന്‍റെ മൊബൈല്‍ ഫോണ്‍ പെണ്‍കുട്ടിയാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണിലൂടെ ആയിരുന്നു പെണ്‍കുട്ടിയും പ്രതികളും തമ്മിലുള്ള ആശയവിനിമയം നടന്നിരുന്നത്.

പലതവണ ഭീഷണിപ്പെടുത്തിയശേഷം പലയിടങ്ങളില്‍ വെച്ച്‌ സ്വകാര്യ ബസുകളില്‍ പോലും പെണ്‍കുട്ടി ലൈംഗികാതിക്രമണത്തിന് ഇരയായെന്നും മൊഴിയുണ്ട്. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി വൈകി പമ്പയില്‍ നിന്ന് മൂന്നുപേരും പിടിയിലായിരുന്നു. രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യവില്‍പ്പനക്കാരൻ, പ്ലസ്ടു വിദ്യാര്‍ത്ഥി, നവവരൻ തുടങ്ങിയവര്‍ ഉള്‍പ്പെടെയാണ് ഇതുവരെ പിടിയിലായത്.