നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നല്‍കിയില്ല; രാജിവെച്ച് പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി

സീറ്റ് നല്‍കാതെ അവഗണിച്ചെന്ന് ആരോപിച്ച് രാജിവെച്ച് പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി. ചിറ്റൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലറായിരുന്ന കെസി പ്രീതാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. മുന്‍ എംഎല്‍എ കെഎ ചന്ദ്രന്റെ മകനാണ് കെസി പ്രീത്. നെന്മാറ സീറ്റ് നല്‍കാമെന്ന വാഗ്ദാനം പാര്‍ട്ടി അവസാന നിമിഷം മാറ്റിയെന്നും കെസി പ്രീത് പറഞ്ഞു. വിഭാഗീയതയുടെ ഭാഗമായാണ് സീറ്റ് അവഗണിച്ചതെന്ന് പ്രീത് പറഞ്ഞു. കോണ്‍ഗ്രസില്‍ നിരവധി ട്വിസ്റ്റുകള്‍ സംഭവിച്ച ദിവസമായിരുന്നു ഇന്ന്. സമ്മര്‍ദത്തിന് വഴങ്ങി കെ സുധാകരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. കണ്ണൂരില്‍ സുധാകരനെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരന്‍. സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു. തനിക്കൊപ്പം മത്സരിക്കാന്‍ തയ്യാറെടുത്ത് സംസ്ഥാന വ്യാപകമായി ഡിസിസി ഭാരവാഹികള്‍ വരെ രംഗത്തുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു. അതേസമയം താന്‍ മത്സരിക്കാന്‍ കോന്നിയിലേക്കില്ലെന്ന് അടൂര്‍ പ്രകാശ് എംപി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ കെ സുധാകരന് കണ്ണൂരില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയതിന് പിന്നാലെ അടൂര്‍ പ്രകാശ് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ഇതോടെ കോന്നിയില്‍ അടൂര്‍ പ്രകാശ് സ്ഥാനാര്‍ത്ഥിയായെത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.