പാലായിൽ മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടമ്മയെയും ഭർത്താവിനെയും കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് പൂവരണി, പെരുവന്താനം സ്വദേശികൾ

പാലാ: വീട്ടമ്മയെയും, ഭർത്താവിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പൂവരണി ഉപ്പുവീട്ടിൽ ജബിന്‍ (28), പെരുവന്താനം പാലൂർകാവ് ഭാഗത്ത് മണ്ണാശ്ശേരിയിൽ വീട്ടിൽ മനു കെ. ബാബു (28) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി 7: 30 മണിയോടുകൂടി പൂവരണി ചരള ഭാഗത്ത് തട്ടുകട നടത്തി വന്നിരുന്ന വീട്ടമ്മയെ ഇവരുടെ കടയിൽ വച്ച് ആക്രമിക്കുകയും കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഇവരുടെ ഭർത്താവിനെ മര്‍ദ്ധിക്കുകയും ഹെൽമറ്റ് കൊണ്ട് ആക്രമിക്കുകയും ചെയ്തു.

ഇവർക്ക് വീട്ടമ്മയോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ കടയിലെത്തി ആക്രമണം നടത്തിയത്. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എ.എസ്.ഐ സജീവ് കുമാർ, സി.പി.ഓ മാരായ അഖിലേഷ്, അരുൺ സി.എം, റെനീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.