പാലായിലെ വെള്ളപ്പൊക്കത്തിന്റെ കാരണം കണ്ടെത്തി കെഎസ്‌ഇബി; വാഗമണ്‍ അറപ്പുകാട്, കുളമാവ് ടണലില്‍ മണല്‍ നിറഞ്ഞ് ചെക്ക് ഡാം കവിഞ്ഞൊഴുകിയത് വിനയായെന്ന് പരിശോധനാ റിപ്പോര്‍ട്ട്; ഉടൻ നടപടി വേണമെന്ന് വ്യാപാരികൾ

പാലാ: മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നതിന്റെയും പാലായില്‍ വെള്ളപ്പൊക്കമുണ്ടായതിന്റെയും കാരണം കണ്ടെത്തി കെഎസ്‌ഇബി. വാഗമണ്‍ അറപ്പുകാട്, കുളമാവ് ടണലില്‍ മണല്‍ നിറഞ്ഞ് ചെക്ക് ഡാം കവിഞ്ഞൊഴുകിയതാണ് കാരണമെന്ന് കെഎസ്‌ഇബിയുടെ പരിശോധനാ റിപ്പോര്‍ട്ട്.

ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടതനുസരിച്ചാണ് കെഎസ്‌ഇബി അധികൃതര്‍ പഠനം നടത്തിയത്. പാലായിലും സമീപപ്രദേശങ്ങളിലും മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാലായിലെ വ്യാപാരി വ്യവസായികള്‍ നേരത്തേ ജോസ് കെ. മാണിക്ക് നിവേദനം നല്‍കിയിരുന്നു.

നിവേദനം കെഎസ്‌ഇബിക്ക് കൈമാറുകയും പഠനം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് വെള്ളപ്പൊക്കത്തിന്‍റെ കാരണം കണ്ടെത്തിയത്.

കെഎസ്‌ഇബി, താലൂക്ക് റവന്യൂ ഡിവിഷന്‍ തലങ്ങളിലുള്ള ദുരന്ത നിവാരണസമിതികളുടെ പ്രവര്‍ത്തനവും എംപിയുടെ ഇടപെടലും മൂലം ടണലിലെ മണല്‍ നീക്കി ഒഴുക്ക് ക്രമീകരിച്ചതായും പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ മീനച്ചിലാറ്റിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവായതായും അധികൃതര്‍ അറിയിച്ചു.

ചെക്ക്ഡാമില്‍ ഒരു വാല്‍വ് സംവിധാനം സ്ഥാപിച്ച്‌ പ്രവര്‍ത്തിപ്പിച്ചാല്‍ വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യത്തിന് പരിഹാരമാകുമെന്നും വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. വ്യാപാരികള്‍ക്ക് വേണ്ടി ജയേഷ് പി. ജോര്‍ജ്ജ്, ജോസ് ജോസഫ് ചെറുവള്ളില്‍, തോമസ് പീറ്റര്‍, അനൂപ് ജോര്‍ജ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു