ഇന്ത്യക്ക് നേരെ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പാകിസ്ഥാന് നേരെ എന്തെങ്കിലും പ്രകോപനമുണ്ടായാൽ കൊൽക്കത്ത വരെ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തിയത്. ഇന്ത്യൻ ആക്രമണമുണ്ടായാൽ തിരിച്ചടി ബംഗാൾ തലസ്ഥാനമായ കൊൽക്കത്ത വരെ നീളും. പാകിസ്താന്റെ തിരിച്ചടി വേഗമേറിയതും കൃത്യവും നിർണായകവും ആയിരിക്കുമെന്നും ഖ്വാജ ആസിഫ് ഭീഷണി മുഴക്കി. അയൽരാജ്യത്ത് നിന്നുള്ള ഏതൊരു നീക്കത്തെയും നേരിടാൻ നിർണായക നടപടി ഉണ്ടാകുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജനാഥ് സിംഗിന്റെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു ഖ്വാജ ആസിഫ്.
“ഓപ്പറേഷൻ ഇതുവരെ അവസാനിച്ചിട്ടില്ല. പാകിസ്താൻ ഇത്തരം വൃത്തികെട്ട പ്രവൃത്തികൾ ആവർത്തിച്ചാൽ, നമ്മുടെ സായുധ സേന ഒരിക്കലും മറക്കാത്ത ഉചിതമായ മറുപടി നൽകും,” എന്നായിരുന്നു പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് കഴിഞ്ഞദിവസം പ്രതികരിച്ചത്. ഇതിന് മറുപടിയുമായാണ് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തിയത്. 2025 ഏപ്രിൽ 22ന് പഹൽഗാം ആക്രമണം ഇരു രാജ്യങ്ങൾക്കുമിടയിൽ നാല് ദിവസത്തെ സൈനിക സംഘർഷത്തിന് കാരണമായിരുന്നു.
