അഞ്ചു പേർക്ക് പുതുജീവനേകി അയോണ; സ്‌കൂള്‍ കെട്ടിടത്തിൽ നിന്നും ചാടി മരിച്ച വിദ്യാർത്ഥിനിയുടെ അവയവങ്ങൾ ദാനം ചെയ്തു

കണ്ണൂര്‍ പയ്യാവലത്ത് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയും ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്ത 17കാരിയായ അയോണയുടെ അവയവങ്ങള്‍ ദാനം ചെയ്തു. അയോണയുടെ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അയോണ ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. അയോണയുടെ ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഒരു വൃക്ക കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ രോഗിക്ക് നല്‍കി. കരള്‍ കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ രോഗിക്കാണ് നല്‍കിയത്. രണ്ട് നേത്രപടലങ്ങള്‍ തലശ്ശേരി ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും നല്‍കി. കെ-സോട്ടോ വഴിയാണ് അവയവദാനം നടത്തിയത്.

പയ്യാവൂരിലെ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു അയോണ. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതിയായിരുന്നു അയോണ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നില ഗുരുതരമായതോടെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അയോണയുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സന്നദ്ധത ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. അയോണയുടെ സംസ്‌കാരം നാളെ കണ്ണൂര്‍ തിരൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍ നടക്കും.