സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു; നിപ സ്ഥിരീകരിച്ചത് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളയാൾക്ക്

സ്വന്തം ലേഖിക

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് തന്നെയാണ് പുതിയ കേസ്. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ മറ്റ് ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. അതുകൊണ്ട് തന്നെ ഇയാൾ നിരീക്ഷണത്തിലുമായിരുന്നു. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് നാലുപേർ ചികിത്സയിലാണ്.

അതേസമയം നിപ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാനായി സര്‍വ്വകക്ഷിയോഗം ഇന്ന് കോഴിക്കോട് ചേരും. മന്ത്രി മുഹമ്മദ് റിയാസിന്‍റെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്ര ആരോഗ്യ സംഘം ജില്ലയില്‍ ക്യാംപ് ചെയ്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്. കേന്ദ്രസംഘം നിപ ബാധിത മേഖലകളായ മരുതോങ്കരയും ആയഞ്ചേരിയും സന്ദര്‍ശിക്കും.

നിപ മുന്‍കരുതലിന്‍റെ ഭാഗമായുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ജില്ലയില്‍ നിലവില്‍ വന്നു. ഇത് പ്രകാരം ബീച്ചുകളിലും പാര്‍ക്കുകളിലും പ്രവേശനം ഉണ്ടാകില്ല. ആശുപത്രികളില്‍ സന്ദര്‍ശകരെയും അനുവദിക്കില്ല. കള്ള് ചെത്തുന്നതും വില്‍ക്കുന്നതും തല്‍ക്കാലം നിര്‍ത്തിവച്ചു. 11 മണിക്ക് തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.