ആലപ്പുഴ: ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാർഥിയെ കെട്ടിയിട്ട് അതിക്രൂരമായി മർദിച്ചതായി പരാതി.
നഴ്സിങ് അഡ്മിഷൻ നടത്തുന്ന മലയാളി ഏജന്‍റുമാരുടെ നേതൃത്വത്തിലുള്ള സംഘം നാലുമണിക്കൂറോളം ക്രൂരമായി മർദിച്ചു.
സുശ്രുതി നഴ്സിങ് കോളജ് ഒന്നാംവർഷ വിദ്യാർഥി മാവേലിക്കര മാങ്കാംകുഴി പുത്തൻപുരയില്‍ ഷിജിയുടെ മകൻ എസ്. ആദിലാണ് മർദ്ദനത്തിരയായത്.
രക്ഷപ്പെട്ട് നാട്ടിലെത്തിയ ആദില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി.
ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഏജന്‍റുമാരുടെ ഓഫിസിലെത്തിയ ആദിലിനെ കൈയും കാലും കൂട്ടിക്കെട്ടി തടിക്കഷണവും ഇരുമ്പുവടിയും ഉപയോഗിച്ച് മർദിക്കുകയായിരുന്നു. പിന്നീട് നിലത്തുകിടത്തി ചവിട്ടി, നഗ്നചിത്രം പകർത്തുകയും ചെയ്തു.
മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും ഇത് വിതരണം ചെയ്യുന്ന ഏജന്‍റാണെന്നും മുദ്രപ്പത്രത്തില്‍ എഴുതിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാല്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്തി ജയിലിലാക്കി കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.
അവശനായ ആദിലിനെ മർദിച്ചവർ തന്നെ ഹോസ്റ്റലില്‍ എത്തിക്കുകയായിരുന്നു.
