നേഴ്സിംങ് വിദ്യാർത്ഥി ആദിത്യന്റെ മരണം; കോളേജ് മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

തെലങ്കാന: ബംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബിഎസ്‌സി നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കോളേജ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് സംഭവത്തെ ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമമുണ്ടെന്നും, പരാതികളില്‍ ഗൗരവമായ അന്വേഷണം നടന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.

 

മരണവിവരം അറിഞ്ഞ് ബംഗളൂരുവിലെത്തിയ പിതാവ് പ്രദീപിനോടും ബന്ധുക്കളോടും ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് മാനേജ്മെന്റ് ഉറച്ച നിലപാട് സ്വീകരിച്ചതാണ് സംശയം ശക്തമാക്കുന്നതെന്ന് കുടുംബം പറയുന്നു. പരാതി സ്വീകരിക്കുന്നതില്‍ ഹെബ്ബഗോഡി പൊലീസ് ആദ്യം വിമുഖത കാണിച്ചെന്നും, അഭിഭാഷകന്റെ ഇടപെടലിന് ശേഷമാണ് പരാതി രജിസ്റ്റർ ചെയ്തതെന്നും കുടുംബം ആരോപിച്ചു. സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ആദിത്യൻ പരാതി നല്‍കിയിട്ടും കോളേജ് നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

 

അതേസമയം എല്ലാ ആരോപണങ്ങളും നിഷേധിക്കുന്ന കോളേജ് മാനേജ്മെന്റ്, ഒറ്റപ്പെടലും പ്രണയപരാജയവും മൂലമുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന നിലപാടിലാണ്. ഇതിനിടെ ആദിത്യന്റെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം രംഗത്തുണ്ട്.