ബിഡിഎസ് വിദ്യാർത്ഥി നിതിന്‍ രാജിന്റെ മരണം; കുറ്റാരോപിതനായ ഡോ. എംകെ റാം ഹൈക്കോടതിയെ സമീപിക്കും

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം പ്രതി ഡോ. എംകെ റാം. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. നിതിന്‍ രാജിന്റെ മരണത്തില്‍ കേസെടുത്തത് മുതല്‍ ആരോപണ വിധേയരായ അധ്യാപകര്‍ ഡോക്ടര്‍ റാമും, സംഗീത നമ്പ്യാരും ഒളിവിലാണ്. കഴിഞ്ഞ ദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പരിഗണിച്ചപ്പോള്‍ സംഗീത നമ്പ്യാര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ റാമിന്റെ അപേക്ഷ കോടതി തള്ളി. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ റാം ഒരുങ്ങുന്നത്.

അതേസമയം വിദ്യാര്‍ഥികളോടുള്ള ഡോ. റാമിന്റെ മോശം പെരുമാറ്റം ജാതിയെ അടിസ്ഥാനമാക്കി ഉള്ളതല്ലെന്നാണ് തലശേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ നിരീക്ഷണം. ലോണ്‍ ആപ്പുകാരുടെ ഭീഷണിയും, പ്രിന്‍സിപ്പാളിന്റെ മുറിയിലെ ചോദ്യം ചെയ്യലും, തുടര്‍ന്നുണ്ടായ പരാതിയെക്കുറിച്ചുള്ള ഭയവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വിധിയില്‍ ഉണ്ട്.