നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രതിഷേധവുമായി ഡോക്ടർമാർ; ഡോ. ബിന്ദു സുന്ദറിന്റെ സസ്‌പെൻഷൻ ജനാധിപത്യവിരുദ്ധമെന്ന് സംഘടന

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചെന്ന ആരോപണത്തിൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടന. ആശുപത്രിയിലെ അടിയന്തരമല്ലാത്ത സേവനങ്ങൾ ഇന്ന് ബഹിഷ്‌കരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. സസ്‌പെൻഷൻ നടപടി ജനാധിപത്യ വിരുദ്ധമാണ് എന്നാണ് കെജിഎംഒഎ( കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ) യുടെ നിലപാട്. നെടുമങ്ങാട് ആശുപത്രിക്ക് പുറമെ, ജില്ലാതലത്തിൽ ഇന്നുമുതൽ നിസ്സഹകരണ സമരം ആരംഭിക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും നിയമനടപടി വേണമെന്നും ഇവർ ആവശ്യം ഉന്നയിക്കുന്നുണ്ട്.

നേരത്തെ കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി ഉത്തരവിറക്കിയിരുന്നു. എന്നാൽ പ്രതിഷേധം രൂക്ഷമായതിന് പിന്നാലെ സസ്പെൻഡ് ചെയ്ത് ആരോഗ്യ വകുപ്പ് ഉത്തരവിറക്കുകയായിരുന്നു. നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ചികിത്സാപിഴവുകൾ സംഭവിച്ചതായുള്ള ആരോപണങ്ങൾക്ക് പുറമെ കൈക്കൂലി വാങ്ങിയതായിട്ടുള്ള ആരോപണവും പ്രചരിച്ച സാഹചര്യത്തിലാണ് ഡോ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ പറയുന്നുണ്ട്. വിതുര സ്വദേശികളായ എൻ കെ നിരഞ്ജന കൃഷ്ണന്റെയും ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞാണ് ചൊവ്വാഴ്ച മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്. അതേസമയം, മരിച്ച നവജാത ശിശുവിന്റെ പോസ്റ്റ്മാർട്ടം ഇന്ന് നടക്കും.