കോട്ടയം: ദേശീയ പതാക നിർമ്മാണത്തിന് നിലവാരമില്ലാത്ത തുണിത്തരങ്ങള്‍ നല്‍കിയ വ്യാപാര സ്ഥാപനത്തിന് പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ.
മൂവാറ്റുപുഴ വെള്ളൂർക്കുന്നം ജങ്ഷനില്‍ പ്രവർത്തിക്കുന്ന എ.എസ്. ട്രേഡേഴ്‌സ്, ബംഗളൂരുവില്‍ പ്രവർത്തിക്കുന്ന അർബൻ തജീർ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് വിധി.
കുടുംബശ്രീയുടെ കീഴില്‍ പ്രവർത്തിക്കുന്ന കിടങ്ങൂർ അപ്പാരല്‍ വെല്‍ഫെയർ അസോസിയേഷൻ പ്രസിഡന്റ് ശ്രീജ സന്തോഷാണ് പരാതിക്കാരി.
മുൻകൂറായി വാങ്ങിയ 17 ലക്ഷം രൂപാ തിരിച്ചു നല്‍കണമെന്നും സേവനത്തിലെ അപര്യാപ്തതയ്ക്കും അന്യായമായ വ്യാപാര സമ്പ്രദായങ്ങള്‍ക്കും നഷ്ടപരിഹാരമായി 25000 രൂപ നല്‍കണമെന്നുമാണ് വിധി. കോടതി ചെലവായി 5000 രൂപയും നല്‍കണം.അഡ്വ. വി.എസ്. മനുലാല്‍ പ്രസിഡന്റായും ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളായുമുള്ള ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെതാണ് ഉത്തരവ്.
കേന്ദ്ര സർക്കാരിന്റെ ‘ഹർ ഘർ തിരംഗ’ കാമ്പയിന്റെ ഭാഗമായി രണ്ട് ലക്ഷം ദേശീയ പതാകകള്‍ നിർമിക്കാൻ കിടങ്ങൂർ അപ്പാരല്‍ വെല്‍ഫെയർ അസോസിയേഷനെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തിയിരുന്നു. എ.എസ്. ട്രേഡേഴ്‌സ് പ്രതിനിധികള്‍ റോട്ടോ കോട്ടണ്‍ തുണിത്തരങ്ങള്‍ ഒന്നിന് 17 രൂപ നിരക്കില്‍ നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
എ.എസ്. ട്രേഡേഴ്‌സ് പ്രതിനിധികളുടെ നിർദേശ പ്രകാരം അർബൻ തജീർ എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 17 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. എന്നാല്‍ ഉറപ്പു നല്‍കിയ സമയത്ത് ദേശീയ പതാകാ സാമഗ്രികള്‍ എത്തിച്ചില്ല.
പിന്നീട് എത്തിച്ച സാധനങ്ങള്‍ ഗുണനിലവാരമില്ലാത്തതായിരുന്നു. നിറവ്യത്യാസവും ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടും അവർ നടപടികളൊന്നുമെടുത്തില്ല. തുടർന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.
