ലഖ്നൗ: സ്വന്തം മകളുടെ അമ്മായച്ഛനുമായി പ്രണയത്തിലായ യുവതിയുടെ ഒളിച്ചോട്ടം സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നു. മകളുടെ പ്രതിശ്രുത വരനുമായി അമ്മ ഒളിച്ചോടിയ സംഭവത്തിനു പിന്നാലെയാണ് ഉത്തർപ്രദേശിൽ നിന്ന് ഇങ്ങനെയൊരു വാർത്ത കൂടി എത്തുന്നത്.
ബഡാനിൽ നിന്നുള്ള മമ്‌ത എന്ന യുവതിയാണ് മകളുടെ ഭർതൃപിതാവായ ഷൈലേന്ദ്ര എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയത്. ലോറി ഡ്രൈവറാണ് മമ്‌തയുടെ ഭർത്താവ് സുനിൽ കുമാർ. മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് വീട്ടിലേക്ക് വന്നിരുന്നത്. ലോറിയിൽ പോകുമ്പോൾ വീട്ടിൽ കൃത്യമായി എത്താൻ കഴിഞ്ഞില്ലെങ്കിലും പണം അയച്ചു നൽകുമായിരുന്നു.
പക്ഷേ താൻ വീട്ടിലില്ലാത്ത സമയം ഭാര്യ ഷൈലേന്ദ്രയെ സ്ഥിരം വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു എന്നാണ് സുനിൽ കുമാർ പറയുന്നത്. വീട്ടിലുണ്ടായിരുന്ന പണവും സ്വർണവും എല്ലാമെടുത്താണ് മമ്‌ത ഷൈലേന്ദ്രയ്‌ക്കൊപ്പം പോയത് എന്നും ഭർത്താവ് പറയുന്നു.
അച്ഛൻ വീട്ടിൽ നിന്ന് പോയി കൃത്യം മൂന്നാം ദിവസം അമ്മ ഷൈലേന്ദ്രയെ വീട്ടിലേക്ക് വിളിച്ചുവരുത്തും. അയാൾ വരുമ്പോഴൊക്കെ അമ്മ ഞങ്ങളോട് വേറെ മുറിയിൽ പോയിരിക്കാൻ പറയും. ഇപ്പോഴിതാ അമ്മ അയാൾക്കൊപ്പം ഒരു ടെംപോയിൽ കയറി ഒളിച്ചോടിപ്പോയി എന്നാണ് മകൻ പറയുന്നത്.
ഇവരുടെ അയൽവാസിയായ യുവാവും ഷൈലേന്ദ്രയുടെ സ്ഥിരം പോക്കുവരവിനെപ്പറ്റി പൊലീസിന് മൊഴി നൽകി.
‘സുനിൽ കുമാർ മാസത്തിൽ ഒന്നോ രണ്ടോ തവണ വീട്ടിലേക്ക് വരാറാണ് പതിവ്. അദ്ദേഹം അവിടെയില്ലാത്തപ്പോൾ ഷൈലേന്ദ്ര സ്ഥിരമായി വരാറുണ്ട്. ബന്ധുക്കളായതുകൊണ്ട് നാട്ടുകാർക്കും സംശയമൊന്നും തോന്നിയില്ല.
ഷൈലേന്ദ്ര പതിവായി എത്തിയിരുന്നത് രാത്രി കാലങ്ങളിലായിരുന്നു. മാത്രമല്ല നേരം പുലരുമ്പോൾ തന്നെ ഇയാൾ തിരിച്ചുപോകുന്നതും കാണാം’ എന്നാണ് അയൽവാസി അവദേശ് കുമാർ പറഞ്ഞിരിക്കുന്നത്.
