പഠനത്തിൽ ശ്രദ്ധയില്ലെന്ന് പറഞ്ഞ് പെൺകുട്ടിയെ മന്ത്രവാദിയുടെ അരികിലെത്തിച്ചു; മാതാപിതാക്കളെ മുറിക്ക് പുറത്തു നിർത്തി ഏഴാം ക്ലാസുകാരിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കി; സംഭവം പുറത്തറിഞ്ഞത് കൗൺസിലിങ്ങിൽ; കേസിൽ മന്ത്രവാദി അറസ്റ്റിൽ

പത്തനംതിട്ട: അടൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ച മന്ത്രവാദിയാണ് പിടിയിലായത്.

തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ(62) ആണ് നൂറനാട് പൊലീസിൻ്റെ പിടിയിലായത്. പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളെ മുറിക്ക് പുറത്തു നിർത്തിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.

അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നൂറനാട് പൊലീസിന് കൈമാറുകയായിരുന്നു. പ്ലസ് ടു വിദ്യാർഥിനിയെ ഒൻപതോളം പേർ ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. നാല് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത് ഏഴാം ക്ലാസ് മുതൽ പീഡനത്തിനിരയായിട്ടുണ്ട് എന്നാണ് പെൺകുട്ടിയുടെ മൊഴി. പ്രതികളിൽ ചിലരുമായി ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി പരിചയപ്പെട്ടതെന്നാണ് സൂചന ലഭിച്ചിരുന്നു.