നിയമസഭയിൽ ഇന്നും വാക്‌പോര്; സോണിയ ഗാന്ധിയെ തെരുവിലിട്ട് ചെണ്ട കൊട്ടാൻ അവസരം ഒരുക്കുന്നത് വിഡി സതീശനെന്ന് മന്ത്രിമാർ

കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷപ്പോര്. പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മന്ത്രിമാർ രംഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് എന്തിനെന്ന് പറയാൻ പ്രതിപക്ഷത്തോട് മന്ത്രിമാരുടെ വെല്ലുവിളി. നിലതെറ്റിയ അവസ്ഥയിലാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവെന്നും വിമർശനം. സോണിയ ഗാന്ധി-ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ചയുടെ പ്ലക്കാർഡുമായാണ് ഭരണപക്ഷ അംഗങ്ങൾ സഭയിലെത്തിയത്. പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള പ്ലക്കാർഡുമേന്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. കെ എൻ ബാലഗോപാൽ, പി രാജീവ്, എം ബി രാജേഷ്, വീ ശിവൻകുട്ടി എന്നിവർ പ്രതിരോധവുമായി രംഗത്തെത്തിയത്. പ്രധാന സമ്മേളനത്തെ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നുവെന്നും ബജറ്റ് ചർച്ച ചെയ്യാൻ പോലും പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും മന്ത്രിമാർ വിമർശിച്ചു. പ്രതിപക്ഷ നേതാവ് ആരെയും ചർച്ചയ്ക്ക് സമ്മതിക്കുന്നില്ല. ബജറ്റ് ചർച്ചയോടെ സഹകരിക്കാത്തത് ഇതാദ്യമാണ്. സോണിയ ഗാന്ധിയെ അപമാനിക്കാൻ പ്രതിപക്ഷം മനപ്പൂർവ്വം വിഷയങ്ങൾ ഉന്നയിക്കുകയാണെന്ന് ഭരണപക്ഷം വിമർശിച്ചു.

പ്രതിപക്ഷത്തിന് നേരെ ഇന്നലെ മുഖ്യമന്ത്രി നടത്തിയ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സഭ ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷാംഗം വാച്ച് ആൻ്റ് വാർഡിനെ വടി കൊണ്ട് മർദ്ദിച്ചെന്ന തെറ്റായ പ്രചാരണം നടത്തിയെന്നും വി ഡി സതീശൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷ അംഗം വാച്ച് ആൻഡ് വാർഡിനെ തല്ലിയിട്ടുണ്ടെന്നും എന്നാൽ പേര് പറയുന്നില്ലെന്നും സ്പീക്കർ എഎൻ ഷംസീർ മറുപടി നൽകി.