മറയൂരില്‍ വീണ്ടും കാട്ടാന ചരിഞ്ഞ നിലയില്‍; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

ഇടുക്കി: കാട്ടാന ശല്യം രൂക്ഷമായ മറയൂർ കാന്തല്ലൂരില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കാട്ടാനയെയും ചരിഞ്ഞ നിലയില്‍ കണ്ടെത്തി.

വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് കാട്ടുകൊമ്പനെ സ്വകാര്യ ഭൂമിയില്‍ ചരിഞ്ഞ നിലയില്‍ കണ്ടത്. സമീപവാസികള്‍ വനം വകുപ്പ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് മറയൂർ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ ഉള്‍പ്പെടെയുള്ളവർ സ്ഥലത്തെത്തി പോസ്റ്റുമോർട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചു.

കാന്തല്ലൂരില്‍ ജനങ്ങള്‍ക്ക് ഏറെ ഭീതി സൃഷ്ടിക്കുകയും രണ്ട് പേരെ ആക്രമിക്കുകയും ചെയ്ത മോഴയാനയെ ശനിയാഴ്ച്ച ഇടക്കടവ് പുതുവെട്ട് ഭാഗത്ത് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. രോഗബാധയെ തുടർന്നാണ് കാട്ടാന ചരിഞ്ഞതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കാട്ടുകൊമ്പനെയും ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തും.