ബെംഗളൂരില്‍നിന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് വില്‍പ്പനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ആലപ്പുഴ സ്വദേശി പിടിയിൽ; ഇയാളിൽനിന്ന് 38.3 ഗ്രാം എം.ഡി.എം.എ പിടികൂടി

കോഴിക്കോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ആലപ്പുഴ സ്വദേശിയായ യുവാവ് കോഴിക്കോട്ട് പിടിയില്‍. നൂറനാട് എള്ളുംവിളയില്‍ ഹൗസില്‍ അമ്പാടി എസ്. (22) ആണ് പിടിയിലായത്. കോഴിക്കോട് പാളയം ചിന്താവളപ്പിന് സമീപം വെച്ചാണ് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 38.3 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്. കോഴിക്കോട് സിറ്റി പോലീസ് മേധാവി ടി. നാരായണന്റെ കീഴിലുള്ള ഡാന്‍സാഫ് സംഘവും കസബ എസ്.ഐ. ആര്‍. ജഗ്മോഹന്‍ ദത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്നാണ് ലഹരിവേട്ട നടത്തിയത്.

ബെംഗളൂരുവില്‍നിന്നാണ് കോഴിക്കോട് കേന്ദ്രീകരിച്ച് വില്‍പ്പനയ്ക്കായി എം.ഡി.എം.എ. കൊണ്ടുവന്നത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ രണ്ട് ലക്ഷം രൂപ വിലവരും. ലഹരിക്കെതിരായ പോലീസ്-ഡാന്‍സാഫ് സംയുക്ത പരിശോധനയിലാണ് യുവാവിനെ എം.ഡി.എം.എയുമായി പിടികൂടിയത്. സിറ്റി പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് സിറ്റി നാര്‍ക്കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ വി. സുരേഷിന്റെ നേതൃത്വത്തിലാണ് നഗരത്തിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തുന്നത്.

വാഹനങ്ങള്‍, സ്‌കൂള്‍-കോളേജ് പരിസരങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വ്യാപകമായ പരിശോധയും നിരീക്ഷണവുമാണ് പോലീസ് നടത്തുന്നത്.

ഡന്‍സാഫ് എസ്.ഐ. മനോജ് എടയേടത്ത്, എസ്.ഐ. അബ്ദുറഹ്‌മാന്‍ കെ, അനീഷ് മൂസ്സേന്‍വീട്, അഖിലേഷ് .കെ, ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, സരുണ്‍ കുമാര്‍ പി.കെ, ലതീഷ് എം.കെ, ശ്രീശാന്ത് എന്‍.കെ, ഷിനോജ് എം, അഭിജിത്ത് പി, അതുല്‍ ഇ.വി, ദിനീഷ് പി.കെ, മുഹമ്മദ് മഷ്ഹൂര്‍ കെ.എം, കസബ സ്റ്റേഷനിലെ എ.എസ്.ഐ. സുരേഷ് ബാബു, എസ്.സി.പി.ഒ. ശ്രീജിത്ത്, മുഹമ്മദ് സക്കറിയ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.