മലയാളിയുടെ മരണം: റഷ്യൻ സേനയില്‍ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെ അയക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

ഡൽഹി: റഷ്യൻ കൂലിപ്പട്ടാളത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന ആവശ്യം ആവർത്തിച്ച്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.

വ്യാജ തൊഴില്‍ വാഗ്ദാനത്തില്‍ അകപ്പെട്ട് റഷ്യൻ സേനയുടെ ഭാഗമായി തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനില്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ആയിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് റണ്‍ധീര്‍ ജെയ്സ്വാള്‍ പ്രസ്താവന ഇറക്കിയത്.

ബിനിലിന്റെ മരണത്തില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. സമാനമായി റിക്രൂട്ട് ചെയ്യപ്പെട്ട മലയാളി യുവാവിനെ എത്രയും വേഗം സൈനിക സേവനത്തില്‍ നീക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. റഷ്യൻ ആർമിയില്‍ റിക്രൂട്ട് ചെയ്തിരുന്ന ഇന്ത്യൻ പൗരന്റെ നിർഭാഗ്യകരമായ മരണത്തെക്കുറിച്ച്‌ വിവരം ലഭിച്ചു.

സമാനമായി റിക്രൂട്ട്
ചെയ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം മോസ്കോയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചയാളുടെ കുടുംബത്തിന്റെ ദുഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു.