കേരളത്തിന് നികത്താനാവാത്ത നഷ്ടം; മതനിരപേക്ഷതയ്ക്കായി എപ്പോഴും നിലകൊണ്ടു; എംടിയെ അനുസ്മരിച്ച്‌ മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കേരളത്തിന് നികത്താൻ ആവാത്ത നഷ്ടമാണ് എംടിയുടെ വിയോഗത്തിലുടെ സംഭവിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അനുസ്മരിച്ചു.

എപ്പോഴും അദ്ദേഹത്തെ കാണുമ്പോള്‍ കൂടല്ലൂരിലെ വിശേഷങ്ങള്‍ പലപ്പോഴും പങ്കുവെച്ചിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന് ഒരു സ്മാരകം ഇല്ലാതിരുന്നതിനെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞിരുന്നു. മതനിരപേക്ഷതക്കായി സദാസമയവും അദ്ദേഹം നിലകൊണ്ടു.

ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്‍റെ സംസ്കാരം നടത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനായി കുടുംബവുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

വൈകിട്ട് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്കാരം. അവിടെ വെച്ച്‌ ഔദ്യോഗിക ബഹുമതികള്‍ നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

എംടി സംസാരിച്ചില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഒരോ ചലനങ്ങളും ഒരോ സന്ദേശമായിരുന്നു. വ്യക്തിപരമായി താൻ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ നിരന്തരം എംടിയുടെ വീട്ടില്‍ എത്തിയിരുന്നു. എല്ലാ വിഷയത്തിലും അദ്ദേഹത്തിന് കൃത്യമായ നിലപാട് ഉണ്ടായിരുന്നു.