സിനിമ നയരുപീകരണ സമിതിയിൽ നിന്ന് എം മുകേഷിനെ മാറ്റി; ഫെഫ്ക അധ്യക്ഷൻ ബി ഉണ്ണികൃഷ്ണനടക്കം ബാക്കിയുള്ള 9 പേരും സമിതിയിൽ തുടരും

സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് എം.മുകേഷിനെ മാറ്റി. സി.പി.ഐ.എമ്മിന്റെ നിർദ്ദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ഫെഫ്ക അധ്യക്ഷൻ ബി.ഉണ്ണികൃഷ്ണൻ അടക്കം ബാക്കിയുള്ള 9 പേരും സമിതിയിൽ തുടരും.

നവംബര്‍ പകുതിക്ക് ശേഷം കൊച്ചിയിൽ കോൺക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന കോര്‍പറേഷൻ ചെയര്‍മാൻ ഷാജി എൻ കരുണിനാകും നടത്തിപ്പ് ചുമതല.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയ‍ർന്ന ലൈംഗിക അതിക്രമ ആരോപണങ്ങളിൽ കുറ്റാരോപിതനായ എം മുകേഷിനെ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു.

ഇതിനുപിന്നാലെയാണ് സർക്കാരിന്റെ തീരുമാനം.

സമഗ്രമായ സിനിമാ നയം രൂപീകരിക്കഗുന്നതിൻ്റെ മുന്നോടിയായി സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവാണ് നവംബറിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്നത്. അതേസമയം കോൺക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവെന്ന് ഡബ്ലിയുസിസിയും പരിഹസിച്ചിട്ടുണ്ട്.