‘ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു’; ലേണേഴ്സ് ലൈസൻസ് പരീക്ഷയില്‍ മാറ്റം വരുത്തി

ആലപ്പുഴ: ലേണേഴ്സ് ലൈസൻസ് പരീക്ഷയില്‍ ഏർപ്പെടുത്തിയ പരിഷ്കാരങ്ങളില്‍ മാറ്റം വരുത്തി. പരീക്ഷയില്‍ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതിനെത്തുടർന്നാണ് പരിഷ്കാരത്തില്‍ മാറ്റം വരുത്തിയത്.

 

ചോദ്യാവലിയില്‍ പുതിയ പരിഷ്കാരങ്ങള്‍ ഏർപ്പെടുത്തിയത്‌ കൂട്ടത്തോല്‍വിക്കു കാരണമായിരുന്നു. പരിഷ്കാരത്തിനെതിരേ വലിയ പരാതി ഉയർന്നു. തുടർന്നാണ് മാറ്റം വരുത്തിയത്. കാപ്ചയുടെ എണ്ണം കുറച്ചാണ് പരാതിക്കു പരിഹാരം കാണാൻ ശ്രമിച്ചത്.

‌മുൻപ് പരീക്ഷയ്ക്ക് 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 30 ചോദ്യങ്ങളുണ്ട്. ഇതില്‍ 18 എണ്ണത്തിന് ഉത്തരം നല്‍കിയാല്‍ മാത്രമേ ജയിക്കുകയുള്ളൂ. കാപ്ച രൂപത്തില്‍ നല്‍കേണ്ട ഉത്തരമാണ് അപേക്ഷകരെ വട്ടം കറക്കുന്നത്. ചോദ്യാവലിയില്‍ മൂന്ന് സാധാരണ ചോദ്യങ്ങള്‍ക്കുശേഷം വരുന്ന ചോദ്യത്തിന്റെ ഉത്തരം നല്‍കേണ്ടത് കാപ്ച അടിച്ചുനല്‍കിയാണ്. ഓരോ മൂന്നു ചോദ്യത്തിനുശേഷവും കാപ്ച നല്‍കേണ്ട ഉത്തരം വരും.

 

അതിനാല്‍ കംപ്യൂട്ടർ ടൈപ്പിങ്ങില്‍ വലിയ വേഗത ഇല്ലാത്തവർക്കും പരിജ്ഞാനം ഇല്ലാത്തവർക്കും ധാരാളം സമയം വേണ്ടിവരും. ഒരു സാധാരണ ചോദ്യത്തിന് 30 സെക്കൻഡും കാപ്ച ഉത്തരമായി വരുന്ന ചോദ്യത്തിന് 45 സെക്കൻഡുമാണ് അനുവദിച്ചിരിക്കന്ന സമയം. അതിനാല്‍ പരീക്ഷ എഴുതുന്ന 80 ശതമാനം േപർക്കും അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ പരീക്ഷ പൂർത്തിയാക്കാൻ സാധിക്കുന്നില്ല. ഇംഗ്ലീഷ് ചെറിയ അക്ഷരങ്ങളും വലിയ അക്ഷരങ്ങളും കൂടാതെ നമ്ബരുകളും അടങ്ങുന്നതാണ് കാപ്ച.

30 ചോദ്യത്തിനും ഉത്തരം നല്‍കുന്നവർക്ക് ഒൻപത് കാപ്ച ഉത്തരം നല്‍കേണ്ടിവരും. ആദ്യ കാപ്ച ചോദ്യത്തിന് ഉത്തരം നല്‍കുമ്ബോള്‍ത്തന്നെ പരീക്ഷയില്‍നിന്നു സമയം പൂർത്തിയായി പുറത്താകുന്ന അവസ്ഥയാണ്. പരാതി ഉയർന്നതിനെത്തുടർന്ന് മൊത്തം മൂന്നു കാപ്ച ചോദ്യം മാത്രമായി ചുരുക്കി.

ഇതോടെ പരീക്ഷ എഴുന്നവർക്ക് ആശ്വാസമായെങ്കിലും പരീക്ഷയെ പേടിച്ച്‌ പലരും എഴുതാൻ മടിക്കുന്നുണ്ട്. സിലബസില്‍ ഇല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്നും വട്ടംകറക്കുന്ന ചോദ്യമാണ് ഉള്ളതെന്നുമാണ് ഇപ്പോഴുള്ള ആക്ഷേപം.

നിലവില്‍ ലേണേഴ്സ് പരീക്ഷയ്ക്ക് തീയതി ലഭിക്കാൻ നാളുകള്‍ കാത്തിരിക്കണം. സമയം തീർന്ന് പരീക്ഷയില്‍ തോറ്റാല്‍ വീണ്ടും പരീക്ഷ എഴുതണം. അതിനാല്‍ പരീക്ഷത്തീയതിക്കായി വീണ്ടും കാത്തിരിക്കണം.

ഇത് വിജയിച്ചാല്‍ മാത്രമേ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ടെസ്റ്റ് തീയതിക്കായി മാസങ്ങള്‍ കാത്തിരിക്കേണ്ടതിനാല്‍ ജോലിക്കു പോകുന്നവരും വിദ്യാർഥികളും ബുദ്ധിമുട്ടുകയാണ്.