അയൽവാസിയായ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; കുറിച്ചി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

ചിങ്ങവനം: അയൽവാസിയായ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കുറിച്ചി ചേലാറ ഭാഗത്ത് ആലപ്പാട്ട് വീട്ടിൽ രഞ്ജിത്ത് എ.ആർ (28) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞമാസം നാലാം തീയതി രാത്രി 11 മണിയോടുകൂടി തന്റെ അയൽവാസിയായ ഗൃഹനാഥനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രഞ്ജിത്ത് അപരിചിതരുമായി ഗൃഹനാഥന്റെ വീടിന് സമീപം പലതവണ വരുന്നത് ഇയാൾ ചോദ്യം ചെയ്തതിലുള്ള വിരോധം രഞ്ജിത്തിന് ഉണ്ടായിരുന്നു.

ഇതിനിടയിൽ ഓഗസ്റ്റ് മാസം നാലാം തീയതി രാത്രി 11 മണിയോടുകൂടി രഞ്ജിത്തും സഹോദരനുമായി വഴിയിൽ വഴക്കുണ്ടാക്കുന്നത് കണ്ട് തടയാൻ ചെന്ന ഇയാളെ രഞ്ജിത്ത് ചീത്ത വിളിക്കുകയും, വിറക് കമ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. തുടർന്ന് രഞ്ജിത്ത് സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ബിനു ബി.എസ്, എസ്.ഐ ഷാജിമോൻ,സി.പി.ഓ മാരായ ഉണ്ണികൃഷ്ണൻ, സഞ്ചിത്ത്,അരുൺ, പ്രകാശ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.