ചങ്ങനാശേരി: വൈദ്യുതി ബിൽ കുടിശികയായതിന്റെ പേരിൽ കെഎസ്ഇബി അധികൃതർ സ്‌കൂളിലെ ഫ്യൂസ് ഊരാനെത്തിയപ്പോൾ എങ്ങും പരിഹാസവാക്കുകളായിരുന്നു. എന്നാൽ, ഇന്ന് ആ കെഎസ്ഇബിക്ക് തന്നെ വൈദ്യുതി തിരിച്ചുവിൽക്കാൻ ഒരുങ്ങുകയാണ് കുറിച്ചി ഗവ.സ്‌കൂൾ വിദ്യാർത്ഥികൾ.
സ്‌കൂളിൽ സ്ഥാപിച്ച സോളർ പവർ പ്ലാന്റിൽ നിന്നാകും വൈദ്യുതി ഉത്പാദിപ്പിക്കുക. സ്‌കൂളിലെ ഉപയോഗത്തിന് ശേഷമുള്ള വൈദ്യുതി കെഎസ്ഇബിക്ക് തന്നെ വിൽക്കും. പദ്ധതിക്ക് ഹൈവോൾട്ടേജ് പകരാൻ കൂടെയുണ്ടായത് ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖാണ്.
വൈശാഖിന്റെ ഡിവിഷൻ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് പവർ പ്ലാന്റ് സ്ഥാപിച്ചത്. നിർമാണം 80 ശതമാനത്തോളം പൂർത്തിയായി. ഗവൺമെന്റ് അക്രെഡിറ്റഡ് ഏജൻസിയായ കെൽ ആണ് പ്ലാന്റ് സ്ഥാപിച്ചത്. 40 യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉൽപാദിപ്പിക്കാൻ കഴിയും
ബിൽ തുക കുടിശികയായതിന്റെ പേരിൽ 2 വർഷം മുമ്പാണ് കെഎസ്ഇബി അധികൃതർ സ്‌കൂളിലെ ഫ്യൂസ് ഊരാൻ എത്തിയത്. 16,000 രൂപയായിരുന്നു കുടിശിക. വൈദ്യുതി ബിൽ, വാട്ടർ ബിൽ തുടങ്ങി സ്‌കൂളിന്റെ ചെലവുകൾക്കാവശ്യമായ തുക അനുവദിക്കാൻ ഡിഡി എജ്യുക്കേഷന് പദ്ധതിയില്ലായിരുന്നു.
പിടിഎയ്ക്ക് സ്‌കൂളിന് ആവശ്യമുള്ള തുക കണ്ടെത്താനുമായില്ല. അധ്യാപകരും വിദ്യാർത്ഥികളും പിടിഎ അംഗങ്ങളും കെഎസ്ഇബി സെക്ഷൻ എഇയോട് ഫ്യൂസ് ഊരരുതെന്ന് അഭ്യർത്ഥിച്ചതോടെ ജീവനക്കാർ മടങ്ങുകയായിരുന്നു. പിന്നീട് പിടിഎയും അധ്യാപകരും പിരിവെടുത്താണ് വൈദ്യുതി ബിൽ അടച്ചത്.
