കുമ്പളയിലെ ടോള്‍ പിരിവിനെതിരെ വൻ പ്രതിഷേധം; ചില്ലുകളും ക്യാമറകളും അടിച്ചു തകര്‍ത്തു; 500 പേര്‍ക്കെതിരെ കേസ്

കാസർകോട്: കുമ്പള ആരിക്കാടിയില്‍ ടോള്‍ പിരിവിനെതിരെ വീണ്ടും പ്രതിഷേധം.

ടോള്‍ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി.
ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്.

വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ടോള്‍ പിരിക്കുന്നതിനെതിരെ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്റഫിൻ്റെ നേതൃത്വത്തില്‍ രണ്ട് ദിവസമായി ജനകീയ സമരം നടക്കുകയാണ്

ഇന്നലെ രാത്രിയോടെയാണ് വൻ പ്രതിഷേധം ഉയർന്നത്. അതിനിടെ കുമ്പള ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഇമ്പശേഖറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ടോള്‍ പിരിവ് തുടരുമെന്ന് ദേശീയപാത അതോറിറ്റി യോഗത്തില്‍ നിലപാട് എടുത്തു.

സത്യാഗ്രഹ സമരം തുടരുമെന്ന് എ കെ എം അഷ്‌റഫ്‌ എംഎല്‍എ വ്യക്തമാക്കി. യോഗ തീരുമാനങ്ങള്‍ ചീഫ് സെക്രട്ടറിയെ അറിയിക്കുമെന്ന് കളക്ടർ ഉറപ്പ് നല്‍കി.

കുമ്പള ആരിക്കാടി ടോള്‍ ഗേറ്റ് സംഘർഷത്തില്‍ കണ്ടാലറിയാവുന്ന 500 പേർക്കെതിരെ പൊലീസ് കേസെടുത്തു. നിയമവിരുദ്ധമായ ഒത്തുചേരല്‍, കലാപം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

കുമ്പള പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ നൂറുകണക്കിന് പേരാണ് ഇന്നലെ രാത്രിയില്‍ ടോള്‍ പ്ലാസയിലേക്ക് എത്തിയത്.