കൊല്ലം: കെ.എസ്.ആർ.ടി.സി.യില്‍ ജീവനക്കാരുടെ ശമ്പളം എല്ലാമാസവും ഒന്നാം തീയതി ലഭ്യമാകാൻ വഴിതെളിഞ്ഞു.
2025 ജനുവരി ഒന്നുമുതല്‍ മറ്റു സർക്കാർ ജീവനക്കാരെപ്പോലെ ഒന്നാം തീയതി തന്നെ ശമ്പളം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തില്‍.
ബാങ്ക് കണ്‍സോർഷ്യത്തില്‍നിന്ന് കേരള ട്രാൻസ്പോർട്ട് ഡിവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനെ (കെ.ടി.ഡി.എഫ്.സി.) ഒഴിവാക്കി പകരം കേരള ബാങ്കിനെ ഉള്‍പ്പെടുത്തിയതോടെയാണ് പ്രശ്നത്തിന് പരിഹാരമാകുന്നത്.
ശമ്പളവിതരണത്തിനുള്ള തുകയ്ക്കായി 150 കോടി രൂപ വരെ കേരള ബാങ്ക് കെ.എസ്.ആർ.ടി സി.ക്ക് വായ്പ നല്‍കും. കൂടാതെ ഒരു മാസത്തേക്ക് ശമ്പളത്തിനായി വേണ്ടിവരുന്ന തുകയായ 80 കോടി രൂപ ഓവർഡ്രാഫ്റ്റായും നല്‍കും.
ശമ്പളം കൃത്യമായി നല്‍കിയശേഷം വരുന്ന തിരിച്ചടവിന് രണ്ടു ഘട്ടമായി സർക്കാർ നല്‍കുന്ന 50 കോടി രൂപയും കെ.എസ്.ആർ.ടി.സി.ക്ക് ലഭിക്കുന്ന മറ്റ് വരുമാനവും ഉപയോഗിക്കും. ഇതുസംബന്ധിച്ച് അടുത്തിടെ സി.എം.ഡി., കേരള ബാങ്ക് അധികൃതർ, ബാങ്ക് കണ്‍സോർഷ്യം പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് മന്ത്രി കെ.ബി.ഗണേഷ്കുമാർ വിളിച്ചുചേർത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
