കോട്ടയം പരിപ്പിൽ ജലനിധി കണക്ഷൻ പൂർണമാകാതെ, ജല അതോറിറ്റിയുടെ പൊതു ടാപ്പുകൾ വിച്ഛേദിക്കാനെത്തിയ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെയും വാഹനത്തെയും തടഞ്ഞ് നാട്ടുകാർ

പരിപ്പ്: ജലനിധി കണക്ഷൻ പൂർണ്ണമാകാതെ, ജല അതോറിട്ടിയുടെ പൊതുടാപ്പുകൾ വിഛേദിക്കാനെത്തിയ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെയും വാഹനത്തെയും തടഞ്ഞിട്ട് നാട്ടുകാർ. പരിപ്പ് കോപ്പറേറ്റീവ് ബാങ്കിന് സമീപം വെച്ചാക്കത്ര റോഡിലാണ് സംഭവം.

ജലനിധി കണക്ഷൻ പല വീടുകളിലും ഉണ്ടെങ്കിലും വെള്ളം കിട്ടാറില്ലെന്നാണ് പരാതി. 15 വർഷങ്ങൾക്കു മുൻപ് 4500 രൂപ നൽകിയാണത്രേ പലരും ജലനിധിയുടെ കണക്ഷൻ സ്വന്തമാക്കിയത്. എന്നാൽ പല സ്ഥലങ്ങളിലും വെള്ളം വരുന്നില്ലെന്ന പരാതി രൂക്ഷമാണ്. ഇങ്ങനെ ജലനിധിയിൽ വെള്ളം വരാതിരിക്കെ ഇന്നലെ പ്രദേശത്തുണ്ടായിരുന്ന രണ്ട് പൊതുടാപ്പുകൾ വിഛേദിക്കുവാനായി എത്തിയതാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ.

നാട്ടുകാർ സംഘം ചേർന്ന് ഇവരുടെ വാഹനം തടഞ്ഞിടുകയും പ്രതിഷേധിക്കുകയുമായിരുന്നു. തുടർന്ന് ഇവർ ഈ രണ്ട് ടാപ്പുകളും വീണ്ടും കണക്ട് ചെയ്തതിനു ശേഷമാണ് വാഹനം വിടുവാൻ നാട്ടുകാർ തയ്യാറായത്.

അതേസമയം പഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷിനെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത്നാട്ടു ഇത്തരത്തിൽ ജലഅതോറിറ്റി പൊതുടാപ്പുകൾ ഡിസ്കണക്ട് ചെയ്യുമെന്ന് നിർദ്ദേശം ഉണ്ടായിരുന്നുവെന്നാണ്. എന്നാൽ ഇന്നലെ ചെയ്യുമെന്നുള്ള കാര്യം അറിയാൻ കഴിഞ്ഞിട്ടില്ല എന്നാണ്. പഞ്ചായത്തിന്റെ 20 വാർഡുകളിലും ഈ പ്രശ്നമുണ്ട്. ജലനിധിയിലും അതിനു ശേഷം വന്ന ജൽ ജീവൻ മിഷനിലും കൃത്യമായി വെള്ളമെത്തിയിട്ടില്ല.

പല ഗവൺമെൻ്റുകളും പല പഞ്ചായത്ത് ഭരണസമിതികളും പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ജനങ്ങൾക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുവാൻ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം വെള്ളം ലഭിച്ചു കൊണ്ടിരുന്ന

പൊതുടാപ്പുകൾ കൂടി നിർത്തലാക്കുന്നത് കടുത്ത ശുദ്ധജല ദൗർലഭ്യം ഉണ്ടാക്കും. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി ഏതാണ്ട് 150 ലധികം പൊതുടാപ്പുകൾ നിർത്തലാക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ, ഹൗസ് കണക്ഷൻ ലഭിച്ചിട്ടുള്ള കുറെ പേർക്ക് വെള്ളം ലഭിക്കുകയും ചെയ്യും. ജലനിധി ആവട്ടെ ജലജീവൻ മിഷൻ ആവട്ടെ ഇവയിലൂടെ വെള്ളം ലഭിക്കാതെ, പൊതുടാപ്പുകൾ നിർത്തലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.