കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ച കേസില്‍ പ്രതിക്ക്‌ 73 വര്‍ഷം കഠിന തടവും 80,000 രൂപ പിഴയും; ഈരാറ്റുപേട്ട ഫാസ്‌റ്റ് ട്രാക്ക്‌ സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക്‌ 73 വര്‍ഷം കഠിന തടവ്‌. ഏഴാച്ചേരി വെള്ളിലാപ്പള്ളി മെച്ചേരില്‍ അര്‍ജുന്‍ ബാബു(27)വിനാണ് കോടതി ശിക്ഷ വിധിച്ചത്. 80,000 രൂപ പിഴ അടയ്‌ക്കണമെന്നും ഈരാറ്റുപേട്ട ഫാസ്‌റ്റ് ട്രാക്ക്‌ സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്‌ജി റോഷന്‍ തോമസ്‌ വിധിച്ചു.

പിഴത്തുക അതിജീവിതയ്‌ക്കു നല്‍കണം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ ആക്‌ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ്‌ ശിക്ഷ വിധിച്ചത്‌. 2021 ലാണു കേസിനാസ്‌പദമായ സംഭവം.

പല തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിയെത്തുടര്‍ന്ന്‌ മരങ്ങാട്ടുപള്ളി സ്‌റ്റേഷന്‍ എസ്‌.എച്ച്‌.ഒ അജേഷ്‌ കുമാറാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌. രാമപുരം സ്‌റ്റേഷന്‍ എസ്‌.എച്ച്‌.ഒ കെ.എന്‍ രാജേഷ്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ജോസ്‌ മാത്യു തയ്യില്‍ ഹാജരായി.