കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ കിഫ്ബി നിർമിക്കുന്ന മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയുടെ നിർമാണത്തിനായി നീക്കം ചെയ്യുന്ന മണ്ണ് താല്‍ക്കാലികമായി നഗരത്തിനുള്ളില്‍ തന്നെയുള്ള പ്രദേശത്ത് നിക്ഷേപിക്കുന്നതിനായി സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ സാന്നിധ്യത്തില്‍ ജനറല്‍ ആശുപത്രി കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന അവലോകന യോഗത്തില്‍ ധാരണയായി.
ഏറ്റുമാനൂർ, കോട്ടയം നിയോജകമണ്ഡലങ്ങളിലെ റോഡുകള്‍ അടക്കമുള്ള വികസനപ്രവർത്തനങ്ങള്‍ക്ക് മണ്ണ് ഉപയോഗിക്കാനായിരുന്നു കഴിഞ്ഞ അവലോകനയോഗത്തില്‍ തീരുമാനമെടുത്തിരുന്നത്. ഇതിന് സർക്കാർ അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി.എൻ. വാസവൻ യോഗത്തില്‍ അറിയിച്ചു.
എന്നാല്‍ നിലവില്‍ രണ്ടുനിയോജകമണ്ഡലങ്ങളിലും മണ്ണു നികത്തല്‍ ആവശ്യമായ റോഡ് നിർമാണപ്രവർത്തികള്‍ നടക്കുന്നില്ല എന്നു പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അറിയിച്ച സാഹചര്യത്തിലാണ് ആശുപത്രി നിർമാണനടപടികള്‍ വേഗത്തിലാക്കാൻ താല്‍ക്കാലിക സംവിധാനം ഒരുക്കാൻ യോഗത്തില്‍ ധാരണയായത്.
ഇതു സംബന്ധിച്ച് നഗരസഭാ അധികൃതർ, പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന ഇൻകെല്‍, കരാറുകാർ എന്നിവരുമായി ജില്ലാ കളക്ടർ ഉടൻ തന്നെ ചർച്ച നടത്തും. ചെറിയ ദൂരത്തില്‍ മണ്ണ് നീക്കുകയാണെങ്കില്‍ ഗതാഗതച്ചെലവ് തങ്ങള്‍ വഹിക്കുമെന്ന് കരാറുകാർ അറിയിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അടക്കമുള്ള കാര്യങ്ങളാല്‍ പ്രവർത്തികള്‍ നീണ്ടുപോയ സാഹചര്യത്തില്‍ മണ്ണ് നീക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്നു ഇൻകെല്‍ പ്രതിനിധി ആവശ്യപ്പെട്ടു. നഗരത്തിനുള്ള കണ്ടെത്തുന്ന പ്രദേശത്തു മണ്ണു താല്‍ക്കാലികമായി നിക്ഷേപിച്ചശേഷം റോഡ് നിർമാണത്തിന് ആവശ്യമായി വരുന്നപക്ഷം ഉപയോഗിക്കാനാണ് യോഗത്തിലെ ധാരണ.
2026 ജനുവരിയില്‍ പുതിയ ആശുപത്രി മന്ദിരം ഉദ്ഘാടനത്തിനു സജ്ജമാകണമെന്നും ഇൻകെലും കരാറുകാർക്കും ആയിരിക്കും ഇതുറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം എന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
