ഓൺലൈൻ തട്ടിപ്പുകളേറിയിട്ടും കോട്ടയം കളക്ട‌റേറ്റിലെ ഉപഭോക്ത്യ സഹായകേന്ദ്രം തുറക്കാൻ നടപടിയില്ല; ഓഫീസിന്റെ പ്രവർത്തനം നിലച്ചിട്ട് ഒന്നര വർഷം; പ്രവർത്തനം നിലച്ചത് പൊതുമരാമത്ത് ഇലക്ട്രിക് വിഭാഗം വൈദ്യുതി കണക്‌ഷൻ നൽകാത്തതിനാൽ

കോട്ടയം: ഓൺലൈൻ തട്ടിപ്പുകളേറിയിട്ടും കളക്ട‌റേറ്റിലെ ഉപഭോക്ത്യ സഹായകേന്ദ്രം തുറക്കാൻ നടപടിയില്ല. പൊതുമരാമത്ത് ഇലക്ട്രിക് വിഭാഗം വൈദ്യുതി കണക്‌ഷൻ നൽകാത്തതാണ് പ്രവർത്തനം തുടങ്ങാൻ കഴിയാത്തതിന്റെ കാരണം.

പ്രവർത്തനം നിലച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു. പ്രവർത്തനം തുടങ്ങി 6 വർഷത്തിനിടെ നാലര വർഷവും വൈദ്യുതിയില്ലാതെ പ്രവർത്തിച്ചു. വൈദ്യുതി ലഭിക്കാതെ വന്നതോടെ പ്രവർത്തനം നിർത്തി. ഓൺലൈനായി സാധനങ്ങൾ വാങ്ങി തട്ടിപ്പിനിരയായവർ ഏതു കോടതിയെ സമീപിക്കണം തുടങ്ങി നിയമോപദേശം കേന്ദ്രം വഴി നൽകിയിരുന്നു.

ഭക്ഷ്യ പൊതുവിതരണവകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളും ഉപഭോക്താക്കളുടെ പരാതികളും പരിശോധിച്ച് സഹായം നൽകുന്നതിനു 2019ലാണു കളക്ട‌റേറ്റിൽ ഉപഭോക്ത സഹായകേന്ദ്രം ആരംഭിച്ചത്. വൈദ്യുത കണക്‌ഷൻ നൽകണമെന്നു ആവശ്യപ്പെട്ട് പൊതുമരാമത്ത് ഇലക്ട്രിക് വിഭാഗത്തിന് കത്ത് നൽകിയെങ്കിലും പരിഗണിച്ചില്ല. 2024 ഒക്ടോബർ പത്തിനു വീണ്ടും കത്തു നൽകിയിട്ടും വൈദ്യുതി ലഭിച്ചില്ലെന്നു ജീവനക്കാർ പറയുന്നു.

ജില്ലാ ഭക്ഷ്യ പൊതുവിതരണ ഓഫിസിൻ്റെ കീഴിലാണ് സഹായകേന്ദ്രം. പ്രവർത്തനത്തിനായി ഒരു ക്ലാർക്കിനെ വകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഫാനില്ലാത്തതു കാരണം കേന്ദ്രത്തിലിരിക്കാൻ ബുദ്ധിമുട്ടാണ്. കൊതുകുശല്യവും രൂക്ഷമെന്ന് ജീവനക്കാർ പറയുന്നു. വൈദ്യുതി ലഭിച്ചാൽ കേന്ദ്രം പ്രവർത്തനം തുടങ്ങുമെന്നു ജില്ലാ സപ്ലൈ ഓഫിസ് അധികൃതർ അറിയിച്ചു.