ശസ്ത്രക്രിയ കഴിഞ്ഞെത്തിയ ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലെന്നാരോപിച്ച് അധ്യാപിക മർദ്ദിച്ചു; സംഭവത്തിൽ പരാതി നൽകിയ രക്ഷിതാക്കൾക്കെതിരെ സ്കൂളിൽ ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകി സ്കൂൾ അധികൃതർ

കൊടുങ്ങല്ലൂർ: ശസ്ത്രക്രിയ കഴിഞ്ഞ് ക്ലാസിലെത്തിയ ഒന്നാംക്ലാസ് വിദ്യാർഥിയെ ചൂരല്‍ കൊണ്ട് അടിച്ച അധ്യാപികക്കെതിരെ പരാതി നല്‍കിയ രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസ്.

രക്ഷിതാക്കള്‍ പരാതിയില്‍ ഉറച്ചുനിന്നതിനെ തുടർന്ന് അധ്യാപിക ഷീനക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇതിന് പിറകെയാണ് സ്കൂള്‍ അധികൃതർ വൈകി നല്‍കിയ പരാതി പരിഗണിച്ച്‌ രക്ഷിതാക്കള്‍ക്കെതിരെയും കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തത്.

മേത്തല ഫിനിക്സ് പബ്ലിക് സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാർഥിയും ആറ് വയസ്സുകാരനുമായ ഐതിൻ സാദിനെ ചൂരല്‍ കൊണ്ട് അടിച്ചുവെന്നാണ് പരാതിയുണ്ടായിട്ടുള്ളത്.
ചോദ്യത്തിന് ഉത്തരം പറഞ്ഞില്ലെന്ന് കുറ്റപ്പെടുത്തിയാണ് അടിച്ചതെന്ന് പിതാവ് മേത്തല അഞ്ചപ്പാലം കോട്ടയത്ത് വീട്ടില്‍ അനീസ് പറഞ്ഞു.
വിവരം തിരക്കാൻ സ്കൂളിലെത്തിയ തന്നെയും ഭാര്യയും ‘നിങ്ങളുടെത് മോശം പാരൻഡിങ് ആണെന്നും കുട്ടി നുണ പറഞ്ഞതാണ് എന്ന് പറഞ്ഞു കൊണ്ട് അധിക്ഷേപിച്ചതായും അനീസ് പറയുന്നു. ഇതേ തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കുട്ടിയുടെ മാതാവ് റിൻസിലയുടെ മൊഴിയെടുത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കുട്ടിയുടെ കൈയില്‍ ലാത്തി കൊടുത്ത് അധ്യാപികയുടെയും മറ്റും മുന്നില്‍വെച്ച്‌ പൊലീസ് കുട്ടിയെ കൊണ്ട് രംഗം പുനരാവിഷ്കരിപ്പിക്കുകയുമുണ്ടായത്രെ.
സ്കൂളില്‍ ബഹളമുണ്ടാക്കിയെന്നും മറ്റും ആരോപിച്ചാണ് അധികൃതർ വിദ്യാർഥിയുടെ രക്ഷിതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്.