കൊച്ചി: ഗുണ്ടാ ആക്‌ട് പ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാള്‍ മയക്കുമരുന്ന് ഗുളികളുമായി എക്‌സൈസിന്‍റെ പിടിയിലായി.
നിരവധി ക്രിമിനല്‍ – മയക്കുമരുന്ന് കേസുകളിലെ പ്രതിയായ കൊച്ചി ഗാന്ധി നഗർ സ്വദേശിയായ സുരേഷ് ബാലനെ (38)യാണ് എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി സജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇയാളുടെ പക്കല്‍ നിന്ന് അത്യന്തം വിനാശകാരിയായ 40 നൈട്രോസെപാം (22.405 ഗ്രാം) ഗുളികകള്‍ കണ്ടെടുത്തു. പിടിയിലാകുന്ന സമയം അമിതമായി ലഹരി ഗുളികകള്‍ കഴിച്ചത് മൂലം അലറി വിളിച്ച് അക്രമങ്ങള്‍ അഴിച്ചു വിട്ട ഇയാളെ സാഹസികമായാണ് എക്സൈസ് സംഘം കീഴടക്കിയത്.
നൈട്രോസെപാം ഗുളികകള്‍ 20 ഗ്രാമില്‍ അധികം കൈവശം വയ്ക്കുന്നത് 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കുറ്റകൃത്യമാണ്.
വീടുകളില്‍ പോകാതെ ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഇയാള്‍ പ്രധാനമായും മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്.
ഇത്തരത്തിലുള്ള മയക്കുമരുന്നിന്‍റെ ചെറിയ തോതിലുള്ള ഉപയോഗം പോലും വളരെ പെട്ടെന്ന് ലഹരിക്ക് അടിമയാക്കും. ഇയാളുടെ കെണിയില്‍ അകപ്പെട്ട യുവതീ യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന എക്‌സൈസിന്‍റെ സൗജന്യ ലഹരി വിമുക്തി ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേസെടുത്ത സംഘത്തില്‍ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം എറണാകുളം റേഞ്ചിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി എം വിനോദ്, കെ കെ അരുണ്‍, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ എൻ ഡി ടോമി, ഐബി പ്രിവൻ്റീവ് ഓഫീസർ എൻ ജി അജിത്ത് കുമാർ, സിവില്‍ എക്സൈസ് ഓഫീസർമാരായ അമല്‍ദേവ്, ജിഷ്ണു മനോജ്, വനിതാ സിവില്‍ എക്സൈസ് ഓഫീസർ റസീന വി ബി എന്നിവരുമുണ്ടായിരുന്നു.
