സെക്രട്ടറിയേറ്റില്‍ മാധ്യമ നിയന്ത്രണം തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കില്‍ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു.
മറ്റു മന്ത്രിമാരുടെ ഓഫീസിലേക്കും ഇത് വ്യാപിപ്പിച്ചു. വകുപ്പുകളില്‍ നിന്നും അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർക്കും പ്രവേശനം ഇല്ലെന്നു സുരക്ഷ ജീവനക്കാർ വ്യക്തമാക്കി. നേരത്തെ സന്ദർശക സമയം 3 മുതല്‍ 5 വരെ ആക്കിയിരുന്നു. മുൻ സർക്കാർ നടപ്പിലാക്കിയ മാധ്യമ നിയന്ത്രണം അന്നത്തെ പ്രതിപക്ഷം വലിയ രീതിയില്‍ വിമർശിച്ചിരുന്നു.
ബന്ധപ്പെടേണ്ട വകുപ്പില്‍ നിന്നുള്ള പ്രത്യേക ശിപാർശ കത്ത് ഇല്ലാതെ, സർക്കാർ ഔദ്യോഗികമായി നല്‍കിയിട്ടുള്ള അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെപ്പോലും അകത്ത് കയറ്റിവിടേണ്ടതില്ല എന്നാണ് കന്റോണ്‍മെൻ്റ് ഗേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് മുകളില്‍ നിന്നും ലഭിച്ചിരിക്കുന്ന കർശന നിർദേശം. മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പരിശോധനകള്‍ക്ക് ശേഷമാണ് മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ കാർഡുകള്‍ നല്‍കുന്നത്.
സെക്രട്ടേറിയറ്റ് അടക്കമുള്ള നിയന്ത്രിത മേഖലകളില്‍ സുഗമമായി പ്രവേശിച്ച് വാർത്താ ശേഖരണം നടത്തുന്നതിന് വേണ്ടിയാണ് ഈ കാർഡുകള്‍ അനുവദിക്കുന്നത്. എന്നാല്‍ ഈ ഔദ്യോഗിക കാർഡുമായി എത്തുന്നവരെയും സെക്യൂരിറ്റി ജീവനക്കാർ ഗേറ്റില്‍ തടയുകയാണ്.പുതിയ സർക്കാർ അധികാരമേറ്റതുമുതല്‍ സെക്രട്ടേറിയറ്റില്‍ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതേത്തടുർന്നാണ് പൊതുജനങ്ങള്‍ക്കുള്ള സന്ദർശന സമയം വൈകിട്ട് 3 മണി മുതല്‍ 5 മണി വരെയായി പരിമിതപ്പെടുത്തിയത്.
പ്രത്യേക പാസ് എടുത്തോ, അല്ലെങ്കില്‍ അകത്തുനിന്നും സെക്യൂരിറ്റി ഗേറ്റിലേക്ക് വരുന്ന ഔദ്യോഗിക ഫോണ്‍ കോള്‍ വഴിയോ മാത്രമേ ഈ സമയത്തും ആളുകള്‍ക്ക് അകത്ത് കടക്കാൻ സാധിക്കൂ. പൊതുജനങ്ങള്‍ക്കായി ഏർപ്പെടുത്തിയ ഈ സമയക്രമം ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോള്‍ മാധ്യമങ്ങളെയും തടയുന്നത്.സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്ന പ്രധാന ഗേറ്റായ നോർത്ത് ഗേറ്റും ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൂർണ്ണമായി അടച്ചിരിക്കുകയാണ്. നിരന്തരം രാഷ്ട്രീയ സമരങ്ങള്‍ നടക്കുന്നതിനാലും ജനങ്ങളുടെ പ്രധാന പ്രവേശന മാർഗമായതിനാലും ‘സമരഗേറ്റ്’ എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.
