ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദവും; തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴിയും; സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പ്: ഇടമിന്നിലിനും, കാറ്റിനും സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യം തുടരവെ സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത.

ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയെത്തും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണുള്ളത്. തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു.

നാളെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെത്തി തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു തുടന്നുള്ള രണ്ട് ദിവസത്തില്‍ തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരും മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 26, 27 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ സാധ്യതകളുണ്ടെങ്കിലും ഇന്ന് ഒരു ജില്ലകളിലും അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

ചൊവ്വാഴ്ച (26/11/2024) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ബുധനാഴ്ച (27/11/2024) ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.