കോട്ടയം: വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്‌ട്സ് ലിമിറ്റഡിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് വ്യവസായ വകുപ്പ്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എച്ച്‌എൻഎല്‍ സംസ്ഥാന സർക്കാർ ഏറ്റെടുത്തതിന് പിന്നാലെ ജീവനക്കാർക്ക് നല്‍കിയ ഉറപ്പാണ് മൂന്ന് വർഷമായിട്ടും പാലിക്കാത്താത്. സർക്കാർ നടപടിക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ജീവനക്കാർ.
കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ എച്ച്‌എൻഎല്ലിനെ ഏറ്റെടുത്ത് കേരള പേപ്പർ പ്രൊഡക്‌ട്സ് ലിമിറ്റഡാക്കിയത് വലിയ നേട്ടമായാണ് സംസ്ഥന സർക്കാർ അവതരിപ്പിച്ചത്. വ്യവസായ വകുപ്പിന്റെ അഭിമാന പദ്ധതിയെ ആഘോഷമാക്കിയിട്ടും ജീവനക്കാരോട് വേണ്ടത്ര പരിഗണന കാണിക്കുന്നില്ല.
എച്ച്‌എൻഎല്‍ ജീവനക്കാരായിരുന്നവരെ താത്കാലികമായാണ് കെപിപിഎല്ലില്‍ നിയമിച്ചത്. ശമ്പളമല്ലാതെ ഒരു ആനൂകൂല്യവും നിലവില്‍ ജീവനക്കാർക്ക് കിട്ടുന്നില്ല. 180 ഓളം ജീവനക്കാരാണ് ഇങ്ങനെ സ്ഥാപനത്തിലുള്ളത്. ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന വ്യവസായ വകുപ്പിന്റെ വാക്ക് പാലിക്കാതെ വന്നതോടെ സിഐടിയു അടക്കം കമ്പനിയിലെ മുഴുവൻ സംഘടനകളും സമരത്തിനിറങ്ങുകയാണ്.
കമ്പനിയുടെ ഉത്പാദനം പൂർണതോതില്‍ ആക്കാനുള്ള സാമ്പത്തിക സ്രോതസ് കണ്ടെത്തി നവീകരണം നടത്തണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ മുഹമ്മദ് ഹനീഷ് തൊഴിലാളി സംഘടനകളുമായി പ്രാഥമിക ചർച്ച നടത്തിയെങ്കിലും സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാർ.
