അമ്പത് രൂപയും ഒരു ചെറിയ ബാ​ഗില്‍ വസ്ത്രങ്ങളും, രണ്ട് ദിവസമായി ഭക്ഷണം ഇല്ല, ട്രെയിനിൽ കയറിയത് മുതൽ വെള്ളം മാത്രം കുടിച്ചു; ട്രെയിനിൽ അവശയായി കിടന്നുറങ്ങിയ പെൺക്കുട്ടിയെ തിരിച്ചറിഞ്ഞത് മലയാളി അസോസിയേഷന്‍ പ്രതിനിധികൾ, കാണാതായ 13കാരിയെ കണ്ടെത്തിയത് 37 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിൽ

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13കാരി പെൺകുട്ടിയെ വിശാഖപട്ടണത്ത് കണ്ടെത്തി. 37 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് വിശാഖപട്ടണത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയത്.

ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

താംബരം എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ ലഭിച്ചത്. കുട്ടിയെ ഇപ്പോള്‍ റെയില്‍വേ പോലീസിന് കൈമാറിയിരിക്കുകയാണ്. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നുള്ള ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത്.

ഇന്നലെ ട്രെയിനിൽ കയറിയത് മുതൽ വെള്ളം മാത്രമാണ് കുടിച്ചത്. അമ്പത് രൂപയും ഒരു ചെറിയ ബാ​ഗില്‍ വസ്ത്രങ്ങളും കൊണ്ടാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്.

അമ്മ തല്ലിയതിനെ തുടർന്ന് വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയതാണെന്നും ജന്മദേശമായ അസമിലേക്ക് പോകുകയായിരുന്നവെന്നും കുട്ടി മലയാളി അസോസിയേഷൻ പ്രതിനിധികളോട് പറഞ്ഞിരുന്നു. ആർപിഎഫിന് കൈമാറിയ കുഞ്ഞിന് ആഹാരവും വെള്ളവും ഉദ്യോ​ഗസ്ഥർ വാങ്ങി നൽകി. കുട്ടിക്ക് മറ്റ് യാതൊരു വിധത്തിലുമുള്ള ആരോ​ഗ്യപ്രശ്നങ്ങളില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്നലെ തമ്പാനൂരിൽ എത്തി ട്രെയിൻ കയറിയ പെൺകുട്ടി കന്യാകുമാരിയിലെത്തി അവിടെ നിന്നുമാണ് ആസാമിലേക്കുള്ള ട്രെയിൻ കയറിയത്. ട്രെയിനിൽ സഞ്ചരിക്കവേ ബബിത എന്ന വിദ്യാർത്ഥിനി എടുത്ത കുട്ടിയുടെ ഫോട്ടോ ആണ് അന്വേഷണത്തിന് നിർണായകമായത്.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുട്ടി ചെന്നൈയിലേക്കുള്ള ട്രെയിൻ കയറിയതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ചെന്നൈയിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇന്നലെ വൈകീട്ട് കന്യാകുമാരിയില്‍ നിന്നാണ് പെണ്‍കുട്ടി ചെന്നെ-എഗ്മോര്‍ എക്സ്പ്രസില്‍ കയറിയത്.

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ ട്രെയിനില്‍ നിന്നിറങ്ങി കുപ്പിയില്‍ കുടിവെള്ളം ശേഖരിച്ച് ശേഷം വീണ്ടും ട്രെയിന്‍ കയറുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പ്രത്യേക പോലീസ് സംഘം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇപ്പോൾ ആശ്വാസ വാർത്ത എത്തിയിരിക്കുന്നത്.